Tuesday, November 22, 2022

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ :സത്യവും മിഥ്യയും.


രണ്ട് വർഷം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്താൽ ആ വ്യക്തിക്ക് പെൻഷന് അർഹതയുണ്ട്. അതുകൊണ്ട് മന്ത്രിമാർ രണ്ട് വർഷം കൂടുമ്പോൾ പേഴ്സണൽ സ്റ്റാഫിനെ മാറ്റുന്നുവെന്നാണ് പ്രധാന ആരോപണം. 

സർക്കാറിന്റെ എല്ലാ ശമ്പളവും പെൻഷനും ട്രഷറി വഴി മാത്രമാണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ നിലവിൽ 222 ട്രഷറികളാണ് ഉള്ളത്. 
222 ട്രഷറികളിൽ നിന്നും വിവരാവകാശ നിയമപ്രകാരം നേരിട്ട് ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് നിലവിൽ 
1142 പേരാണ് മന്ത്രിമാരുടെ മുൻപേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ പെൻഷൻ പറ്റുന്നത്. 

ഇതിൽ ആരും തന്നെ മേൽപറഞ്ഞ പ്രകാരം രണ്ട് വർഷം മാത്രം പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തവരല്ല. മഹാഭൂരിപക്ഷം പേരും അഞ്ച് വർഷവും നാമമാത്രമായ അംഗങ്ങൾ നാല് വർഷവും സേവനം ചെയ്തവരാണ്. 

ഒന്നാം എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്തും രണ്ട് വർഷം പൂർത്തിയായ ഏതെങ്കിലും പേഴ്സണൽ സ്റ്റാഫിനെ മാറ്റി പുതിയ സ്റ്റാഫിനെ എടുത്ത് രണ്ട് പേർക്കും പെൻഷൻ ലഭിക്കുന്ന നടപടി ഉണ്ടായിട്ടില്ല. 

മറിച്ചുള്ള ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. മാത്രവുമല്ല ഇവർ പ്രതിമാസം കൈപ്പറ്റുന്ന പെൻഷൻ തുക അവസാനം വാങ്ങിച്ച ശമ്പളത്തിന്റെ പകുതി അല്ല. 

ഇവരുടെ ബേസിക് പെൻഷൻ 3320 രൂപയും ഡി.എ. 233 രൂപയും അലവൻസ് 500 രൂപയുമടക്കം 4053 രൂപയാണ് ഒരു മാസം ലഭിക്കുന്ന പരമാവധി പെൻഷൻ. അതേസമയം പ്രതിമാസം 1000 രൂപ മാത്രം ലഭിക്കുന്നവരുമുണ്ട്. 4300 ൽ കൂടുതൽ പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന ഒരു മുൻപേഴ്സണൽ സ്റ്റാഫും നിലവിലില്ല.

229 മുൻ എം.എൽ.എ.മാരാണ് നിലവിൽ എം.എൽ.എ. പെൻഷൻ വാങ്ങിക്കുന്നത്. ഇതിൽ വി.എസ്സ്. അച്ചുതാനന്ദൻ, പി.സി.ജോർജ്ജ്, ആര്യാടൻ മുഹമ്മദ് എന്നീ മൂന്നുപേർ പ്രതിമാസം കൈപ്പറ്റുന്നത് 50000 രൂപയാണ്. 8000 മുതൽ 19500 വരെ കൈപ്പറ്റുന്ന 25 പേരും 20000 മുതൽ 29500 വരെ കൈപ്പറ്റുന്ന 135 പേരും 30000 മുതൽ 39500 വരെ കൈപ്പറ്റുന്ന 57 പേരും 40000 മുതൽ 49500 രൂപ വരെ കൈപ്പറ്റുന്ന 9 പേരുമാണ് ഉള്ളത്.  

മരണപ്പെട്ട 105 എം.എൽ.എ. മാരുടെ ആശ്രിതരും നിലവിൽ പെൻഷൻ കൈപ്പറ്റുന്നുണ്ട്. അതിൽ കോഴിക്കോട് പെൻഷൻ പെയ്മെന്റ് ട്രഷറിയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഡോ. പാറുക്കുട്ടിയും  പാല സബ് - ട്രഷറിയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന അന്നമ്മ മാണിയും ചങ്ങനാശ്ശേരി സബ്- ട്രഷറിയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന കുഞ്ഞമ്മ തോമസും പ്രതിമാസം കൈപ്പറ്റുന്നത് 50000 രൂപയാണ്. ബാക്കിയുള്ള 102 പേർ 8000 മുതൽ 46000 രൂപ വരെയാണ് നിലവിൽ കൈപ്പറ്റുന്നത്.

തയ്യാറാക്കിയത്,
അഡ്വ. വി.ടി.പ്രദീപ് കുമാർ,
സെക്രട്ടറി, ദി പീപ്പിൾ.
9947243655

No comments:

Post a Comment