Friday, May 22, 2020

മോഹൻലാൽ ഷഷ്ടി പൂർത്തി ആഘോഷം. ഒരു വിയോജനക്കുറിപ്പ്

എഴുത്ത് : കെ.എൻ.ഗണേശ്

അഭിനയ മികവിന് പകരം പ്രകടനപരതക്ക് നൽകുന്ന പ്രാധാന്യം അപകടകരം

ഈ പോസ്റ്റ്‌ ഒരു വിയോജന കുറിപ്പാണ്. 
ഇന്നലെ ഒരു താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് കാലമല്ലായിരുന്നെങ്കിൽ ഈ പിറന്നാൾ പതിനായിരങ്ങൾ കൂടി ആട്ടവും പാട്ടുമായി ആഘോഷിച്ചേനെ. മന്ത്രിമാരും സാംസ്കാരിക നായകന്മാരും താരങ്ങളും എത്തിച്ചേർന്നേനെ. അത് സാധിക്കാത്തതു കൊണ്ട് എല്ലാ മാധ്യമങ്ങളും അവരവർക്കാവുന്ന രീതിയിൽ ആഘോഷിച്ചു.നാം എന്താണ് ആഘോഷിച്ചത്? 

മലയാള സിനിമയിൽ നമുക്കോർക്കാൻ  കഴിയുന്ന നിരവധി നടീനടന്മാരുണ്ട്. ചെമ്മീനിലെയും അനുഭവങ്ങൾ പാളിച്ചകളിലെയും സത്യനും ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീറും നൈർമ്മല്യത്തിലെ പി ജെ ആന്റണിയും അരനാഴിക നേരത്തിലെ കൊട്ടാരക്കര ശ്രീധരൻ നായരും മുതൽ കുമ്മാട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠനും കുമ്പളങ്ങി നെറ്റ്സിലെ  ഷോബിൻ ഷക്കീറും മൺറോ തുരുത്തിലെ ഇന്ദ്രൻസും വരെ നിരവധി നടന്മാരും തുലാഭാരത്തിലെയും സ്വയംവരത്തിലേയും ശാരദ മുതൽ കന്മദം,  കണ്ണെഴുതി പൊട്ടും തൊട്ട് എന്നിവയിലെ മഞ്ജു വാരിയർ വരെ  നിരവധി നടികളും. പക്ഷെ ഇവരുടെ പ്രകടന രീതികളിൽ വന്ന മാറ്റങ്ങളും കാണേണ്ടതാണ്. 

ആദ്യഘട്ടത്തിൽ സിനിമകളുടെ എണ്ണം കുറവായിരുന്നു. ഭൂരിപക്ഷവും നിലവിലുള്ള നാടകങ്ങളെയും നോവലുകളെയും ആധാരമാക്കിയുള്ള തിരക്കഥകളെയാണ് ആശ്രയിച്ചത്. അത്തരം കഥകൾ എഴുത്തുകാരുടെയും സംവിധായകരുടെയും സ്വതന്ത്ര ആവിഷ്കാരങ്ങളായതു കൊണ്ടു അഭിനേതാക്കൾക്ക് സ്ക്രിപ്റ്റുമായി പൊരുത്തപ്പെടേണ്ടിയിരുന്നു അഭിനേതാവിനു കൃത്യമായ സാമൂഹ്യ വീക്ഷണം 
 ആവശ്യമായിരുന്നു  അവരുടെ വ്യക്തിപരമായ നിലപാടുകൾ എന്തായിരുന്നാലും അവയെ മറികടന്നു കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കേണ്ടത് അഭിനേതാക്കളുടെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ഇത്തരം അഭിനേതാക്കളിൽ നിരവധി പേർക്ക് വ്യക്തിഗത രാഷ്ട്രീയമുണ്ടായിരുന്നതിൽ അത്ഭുതപ്പെടാനില്ല. 

എഴുപതുകൾക്ക് ശേഷം വാണിജ്യ സിനിമകളുടെ വേലിയേറ്റമാണുണ്ടായത്. ഏറ്റവും പ്രധാനമായി സാങ്കേതിക തൊഴിലാളികൾക്കു പുറമെ കഥാകൃത്തുക്കളും തിരക്കഥ രചയിതാക്കളുമടക്കമുള്ളവർ സ്ഥിരം തൊഴിലാളികളായി. ഉദയായുടെ തിരക്കഥകളെഴുതിയ സാരംഗപാണി ആയിരിക്കും  ഇവരുടെ ആദ്യകാല മാതൃക.  പ്രൊഡക്ഷനിലുള്ള സിനിമകളുടെ എണ്ണം വർധിച്ചതോടെ പ്രൊഡ്യൂസർമാർക്ക് പിടിച്ചു നിൽക്കാനായുള്ള ചേരുവകൾ ഉള്ള പടപ്പുകൾ സർഗാത്മക രചനകൾക്കു പകരം സ്ഥാനം പിടിച്ചു. അതിനനുസരിച്ചു സംവിധായകന്മാരും ആവിഷ്കർത്താക്കളും  രൂപപ്പെട്ടു. സാമൂഹ്യ ബോധത്തോടെയുള്ള ആവിഷ്കാരങ്ങൾക്കു പകരം ജനപ്രിയ സ്വഭാവമുള്ള അവരുടെ കൈയടി പെട്ടെന്ന് സംഘടിപ്പിക്കുന്ന പ്രകടനപരതക്കാണ് പ്രാമുഖ്യം ലഭിച്ചത്.  അഭിനയത്തിന് പകരം അംഗ വിക്ഷേപങ്ങളോടെയുള്ള നടന വൈഭവത്തിനാണ് പ്രാധാന്യം ലഭിച്ചത്. കഥയും കഥാപാത്രങ്ങളും  വിസ്മരിക്കപ്പെട്ടു. അഭിനേതാവ് കഥാപാത്രമായി മാറുന്ന പരകായ പ്രവേശത്തിനു പകരം ആവിഷ്കർത്താവ് ചെയ്യുന്നതെന്തോ അതാണ്‌ കഥാപാത്രം എന്ന നിലയിലേക്ക് വന്നു   ഇത്തരം ആവിഷ്കർത്താക്കൾ  താരങ്ങളായി. കഥകൾക്കും കഥാപാത്രങ്ങൾക്കും താരങ്ങളുടെ അംഗീകാരം വേണമെന്ന സ്ഥിതി വന്നതോടെ ഈ അവസ്ഥ പൂർണമായി. ഇപ്പോൾ നമ്മുടെ മുമ്പിൽ വരുന്നത് അഭിനേതാക്കളല്ല,  പ്രകടന വിസ്മയങ്ങളാണ്. അവരുടെ പ്രകടനത്തിനുള്ള ജനപ്രീതിയാണ് സിനിമയുടെ വാണിജ്യമൂല്യം നിർണയിക്കുന്നത്. സിനിമ അവതരിപ്പിക്കുന്ന ആശയ സംഹിത പോലും ഇതിനനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അത് തീരുമാനിക്കുന്നതിൽ ഇപ്പോൾ പ്രൊഡ്യൂസർമാർക്കും താരങ്ങൾക്കും വ്യക്തമായ പങ്കുണ്ട്  

ഇപ്പോഴത്തെ താരങ്ങൾക്ക് അഭിനയ ശേഷിയില്ല എന്നർത്ഥമില്ല. അഭിനയ ശേഷിയില്ലാത്തവർക്കും ജനപ്രിയ കാട്ടികൂട്ടലുകളിലൂടെ താരമാകാം എന്ന് മാത്രമാണ്. അനുകരണം ഉദാഹരണത്തിന് അഭിനയമല്ല. മിമിക്രി ആർട്ടിസ്റ്റുകൾ താരങ്ങളാകുന്നത് നാം കണ്ടതാണ്. അവിടെ നിന്നു അവർ അഭിനേതാക്കളായി മാറാൻ കഠിനാധ്വാനം വേണ്ടിവരും.കൃത്യമായ മനനവും നിരീക്ഷണവും പരിശീലനവും വേണ്ടിവരും.  അതിനു മുമ്പ് താരമായാൽ പിന്നെ ഒന്നും ആവശ്യമില്ല. അത് തന്നെയാണ് താരമാകുന്ന അഭിനേതാവിന്റെ അവസ്ഥയും. സിനിമാ വ്യവസായത്തിന്റെ ചട്ടക്കൂടു അയാളുടെ ശക്തിയും  പരിമിതിയുമായി മാറുന്നു. നടന വിസ്മയങ്ങൾ വാണിജ്യ വിസ്‌മയങ്ങളായി മാറുന്നു. അവരുടെ നടനം കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന കമ്പോളച്ചരക്കായി മാറുന്നു. അവർ തന്നെ കഥകളും പാത്രങ്ങളുമാകുന്നു.

സർഗ പ്രതിഭകളെ നാം ആദരിക്കുന്നു. കമ്പോള ചരക്കുകൾ ആഘോഷിക്കപ്പെടുന്നു. തിരുവനന്തപുരത്തു കുറെ പേർ ചേർന്ന് ഇന്ദ്രൻസ് എന്ന നടനെ ആദരിച്ചിരുന്നു. മെയ്‌ 21നും അതുപോലെ ആകാമായിരുന്നു  ഒരു അഭിനേതാവിനെ കൃത്യമായി വിലയിരുത്താമായിരുന്നു. അതിനു പകരം നടന്നത് ആഘോഷമാണ്.  വാണിജ്യ സിനിമയുടെ ഉൾകാമ്പില്ലാത്ത ആഘോഷം.
https://m.facebook.com/story.php?story_fbid=1113885742300877&id=100010383849734

Monday, May 18, 2020

ഇനി പ്രേമ ചന്ദ്രന് രാജി വക്കാം

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം';  വിഎസ് ശ്യാം ലാല്‍ എഴുതുന്നു

 ഫേസ്‌ബുക്ക് പോസ്റ്റ്‌


രാജിവെയ്‌ച്ചേ അടങ്ങൂ എന്ന വാശിയിലാണ് എന്‍.കെ.പ്രേമചന്ദ്രന്‍. 'തെളിവ് തരൂ.. തെളിവ് തരൂ... ഇപ്പോള്‍ രാജിവെയ്ക്കും..' എന്നാണ് അദ്ദേഹത്തിന്റെ മുറവിളി. പാവമല്ലേ, മുതിര്‍ന്ന ജനപ്രതിനിധിയല്ലേ.. നുമ്മളൊന്ന് പിന്തുണയ്ക്കാമെന്നു വെച്ചു. രാജിവെയ്ക്കാന്‍ അദ്ദേഹത്തിനെ സഹായിക്കാനായി തെളിവുകള്‍ നല്‍കുകയാണ്.

ദയവായി എന്നെ തെറ്റിദ്ധരിക്കരുതെന്ന് എടുത്തു പറയുന്നു. പ്രേമചന്ദ്രനെ സഹായിക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. വേറൊരു ദുരുദ്ദേശവുമില്ല.

തെളിവ് 1: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 4.

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways will endeavour to plan and run the special trains based on the requirement given by Originating state subject to availability of Rolling Stock.
എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്.

എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. ലഭ്യതയനുസരിച്ച് ട്രെയിന്‍ അനുവദിക്കുന്ന കാര്യം റെയില്‍വേ തീരുമാനിക്കും. അതായതുത്തമാ ഒരു ട്രെയിന്‍ അനുവദിക്കണമെങ്കില്‍ അതിനു മുന്‍കൈയെടുക്കേണ്ടതും ആവശ്യമുന്നയിക്കേണ്ടതും യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ്. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടണം, വരുന്നവരെ സ്വീകരിക്കാമെന്ന് സമ്മതിക്കുക മാത്രമാണ് കേരളത്തിന്റെ റോള്‍.

തെളിവ് 2: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 6.

The consent of receiving state shall be obtained by originating state and a copy provided to Railways before departure of train.
യാത്ര അവസാനിക്കുന്ന സംസ്ഥാനത്തോട് യാത്ര ആരംഭിക്കുന്ന സംസ്ഥാനം അനുമതി വാങ്ങുകയും അതിന്റെ പകര്‍പ്പ് ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് റെയില്‍വേക്കു കൈമാറുകയും വേണം. യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. കേരളത്തില്‍ നിന്നാണ് പോകുന്നതെങ്കില്‍ കേരളം, മഹാരാഷ്ട്രയില്‍ നിന്നാണെങ്കില്‍ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നു ട്രെയിന്‍ കൊണ്ടുപോകാന്‍ ഒഡിഷയ്ക്കും പറ്റില്ല പഞ്ചാബില്‍ നിന്നു ട്രെയിന്‍ കൊണ്ടുവരാന്‍ കേരളത്തിനും പറ്റില്ല.

തെളിവ് 3: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 11.

Sale of Tickets: As these Shramik Special trains are run by railways only for these persons, who have been cleared by organising state in consultation with receiving state, and not for general public, following methodology will be adopted for sale of tickets:
a) The originating state will indicate the exact number of passengers travelling in train, which should be around 1200 (or at least 90%) considering the capacity of Shramik Special train.
b) Railways shall print train tickets to the specified destination, as per number of passengers indicated by originating state and hand them over to the local state government authority.
c) The local state government authority shall handover the tickets to the passengers cleared by them and collect the ticket fare and hand over the total amount to Railways.

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം.

 ശ്രമിക് എക്‌സ്പ്രസ്സുകളല്ലാതെ മറ്റു പ്രത്യേക ട്രെയിനുകളൊന്നും രാജ്യത്ത് ഓടിയിട്ടുമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം യാത്ര ആരംഭിക്കുന്ന സംസ്ഥാനം നിര്‍വ്വഹിക്കണം. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സ്റ്റേഷനിലെത്തിക്കാനൊന്നും മറ്റു സംസ്ഥാനങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് ഇവിടേക്ക് ട്രെയിനും വന്നില്ല. ഇവിടെ നിന്നുള്ള യാത്രയ്ക്കാവശ്യമായ ചുമതലകളെല്ലാം കേരളം നിറവേറ്റിയപ്പോള്‍ ഇവിടെ നിന്ന് ട്രെയിന്‍ പോയി.

തെളിവ് 4: കേരളത്തിന്റെ അപേക്ഷ പ്രകാരം ഒഡിഷയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നു എന്ന ദക്ഷിണ റെയില്‍വേ വിജ്ഞാപനം. ഒഡിഷ സര്‍ക്കാരാണ് അപേക്ഷിച്ചതെങ്കില്‍ 'കേരളത്തിന്റെ അപേക്ഷ പ്രകാരം' എന്നു വിജ്ഞാപനത്തില്‍ പറയില്ലല്ലോ.

തെളിവ് 5: അന്നാട്ടുകാരായ തൊഴിലാളികളെ അയച്ചാല്‍ സ്വീകരിക്കാമോ എന്നു ചോദിച്ച് ബംഗാള്‍ സര്‍ക്കാരിന് കേരളമയച്ച കത്ത്. ബംഗാളികളായ തൊഴിലാളികളെ കേരളത്തില്‍ നിന്ന് അയയ്ക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതി വേണം. കേരളമാണ് ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തത് എന്നത് ഇതു വ്യക്തമാക്കുന്നു.

തെളിവ് 6: മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത്.
പഞ്ചാബില്‍ 348 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെയില്‍വേ സര്‍ക്കുലര്‍ പ്രകാരം പഞ്ചാബില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ പഞ്ചാബ് തന്നെ വിചാരിക്കണം. അവരതു ചെയ്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ട് കത്തയച്ചു, ആ കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി.

എന്തുകൊണ്ടോ അവര്‍ ആ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ മാന്യതയുള്ള നേതാക്കളില്‍ ഒരാളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രേമചന്ദ്രന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കള്ളം പറയാന്‍ ഈ ഊര്‍ജ്ജമത്രയും പാഴാക്കുന്ന സമയത്ത് കോണ്‍ഗ്രസ് വഴി പഞ്ചാബിലെ കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നുവെങ്കില്‍ കൈയടി കിട്ടില്ലായിരുന്നോ? മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വിജയിക്കാനാവും എന്നത് ഇക്കാര്യത്തില്‍ ഉറപ്പല്ലേ? പക്ഷേ, അതു ചെയ്യില്ല

അപ്പോള്‍ ബഹുമാന്യനായ പ്രേമചന്ദ്രന്‍ രാജി സമര്‍പ്പിക്കുകയല്ലേ?പത്രസമ്മേളനം വിളിച്ചുകൂട്ടി രാജി പ്രഖ്യാപിക്കുകയാണോ അതോ രാജിക്കത്ത് നേരിട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചുകൊടുക്കുകയാണോ?
Read more: https://www.deshabhimani.com/news/kerala/nk-premachandran-kerala-government-train/871428

Thursday, July 11, 2013

ഉമ്മൻ ചാണ്ടിയെ സരിത കണ്ടതിനു സെൽവ കുമാർ സാക്ഷി ! ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ വെളിപ്പെടുത്തൽ

Saw Saritha Nair near CM’s office: MLA

DC | Cynthia Chandran | 10th Jul 2013
R. Selvaraj.
R. Selvaraj.
Thiruvananthapuram: Congress legislator R. Selvaraj from Neyyattinkara told DC that he’d seen fraud accused Saritha S. Nair and two other women along with solar panel fraud victim Sreedharan Nair waiting near the office of the chief minister on a certain evening but doesn’t remember the date.
Nair has said in his complaint that Selvaraj was in the CM’s office when he went there along with Saritha. Selvaraj told DC that he met CM Oommen Chandy to discuss the proposed Panchikadathuka- davu Bridge at Thirupuram  in Neyyattinkara. “I called on CM that day around 6:30 pm – 7 pm.
There were a few people, including three women, outside his cabin. Now,I recall that  one of them was Saritha, who was with Nair. As  I left  CM’s cabin, Nair and the women were standing outside. Nair wished me and I acknowledged him. But I don’t know what transpired after that”, said Selvaraj.
Chandy confirmed in the Assembly on Tuesday that Sreedharan Nair had come to his office to discuss quarry issues and don’t remember seeing Saritha. He also said scores of people turn up at his office everyday and so don’t recollect meeting Saritha. 

Sunday, June 2, 2013

ചന്ദ്രികയുടെ ചന്ദ്രഹാസം സ്വന്തം മുഖപ്പത്രത്തിന്റെ മുഖപ്രസംഗം മുസ്ലീം ലീഗ് അറിഞ്ഞില്ലത്രേ !

 

            വിവാദ മുഖപ്രസംഗം 
  • അമ്പത്തേഴില്‍ ആദ്യത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്ത് പത്മനാഭന്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നായരാണെങ്കില്‍ മന്നത്തിനെ പോയി കണ്ടാല്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടക്കുമെന്നായിരുന്നു ശ്രുതി. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ഭാസിയെന്ന ഭാസ്‌കരപിള്ളയോട് മന്നത്തിനെ പോയി കാണാന്‍ പറഞ്ഞത് സഖാക്കള്‍ തന്നെയാണ്. പക്ഷേ അങ്ങേര്‍ക്ക് ഒരേയൊരു വാശി - അങ്ങനെ തനിക്ക് ജയിക്കേണ്ടതില്ല. ഇതറിഞ്ഞ മന്നത്ത് പത്മനാഭന്‍ ഇപ്രകാരം പറഞ്ഞുവത്രേ - തന്തക്ക് പിറന്ന നായരാണവന്‍. അവനെ നമുക്ക് ജയിപ്പിക്കണം. അങ്ങനെയാണ് തോപ്പില്‍ഭാസി എം.എല്‍.എ ആയത് എന്നാണ് കഥ.
  • കഥ നേരായാലും നുണയായാലും തന്തക്ക് പിറന്ന നായര്‍ എന്നത് മന്നത്തിന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസിലുള്ള സങ്കല്‍പമാണ്. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് സംഘടനയുടെ പല ജനറല്‍ സെക്രട്ടറിമാരും. എന്നാല്‍ അവരെയാരേയും പോലെയല്ല താനെന്നും താന്‍ തന്തക്ക് പിറന്നവന്‍ തന്നെയാണെന്നും ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഊറ്റത്തോടെ പറയും. പക്ഷേ പറച്ചില്‍ എപ്രകാരമായാലും ഉണ്ടിരിക്കുന്ന നായര്‍ ഒരു വിളികേട്ടുചെന്ന് പുലിവാല് പിടിച്ചതിന്നു തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഈ മനുഷ്യന്റേത് എന്ന് കരുതുന്നവര്‍ നിരവധി.
  • വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.
  • കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.
  • കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം.
  • പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം; മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന പഴഞ്ചൊല്ല് കാണാപ്പാഠം പഠിച്ച സുകുമാരന്‍ നായര്‍ കളി തുടങ്ങിയതങ്ങനെയാണ്.
  • പക്ഷേ നായര്‍ പഠിച്ച പഴഞ്ചൊല്ല് പതിരായിപ്പോയതിലാണ് കഥാന്ത്യം; സുകുമാരന്‍ നായര്‍ ശരിക്കും പടനായരായി യുദ്ധം തുടങ്ങിയത് അതിന്റെ പരിണതി.
  • ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും.
  • എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങള്‍. പിന്നീട് സുകുമാരന്‍ നായര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.
  • 1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നാണ് നായരുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാല്‍ അതിനിടയില്‍ അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിപോലും.
  • ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. സംഘടനയില്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ട്. എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനാണ് സുകുമാരന്‍ നായര്‍. സൗമ്യനും എല്ലാവര്‍ക്കും ആദരണീയനുമായിരുന്ന നാരായണപ്പണിക്കരുടെ പിന്തുടര്‍ച്ചക്കാരനായി തൊട്ടതൊക്കെ വിവാദമാക്കുന്ന സുകുമാരന്‍ നായര്‍ വന്നെത്തിയതിന്റെ അണിയറ രഹസ്യങ്ങളില്‍ ഇങ്ങനെ പലതുമുണ്ട്.
  • പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെ.
  • എന്‍.എസ്.എസിന് ഈ പടനായരുടെ സംഭാവനയെന്താണെന്ന് ചോദിക്കുന്ന പലരുമുണ്ട്. സമദൂരം എന്ന ആശയം സുകുമാരന്‍ നായരുടേതായിരുന്നുവത്രേ. മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും നായരുടേതാണ് എന്ന് കരുതുന്നവര്‍ ഏറെ.
  • ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല - കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.
  • അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ചന്ദ്രിക ദിനപ്പത്രത്തോട് കടപ്പാട് 

Wednesday, May 1, 2013

ഇങ്ക്വിലാബ് സിന്ദാബാദ്‌





എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.
അതിങ്ങനെയായിരുന്നു:
'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍.
ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.
വിപ്ലവം നീണാള്‍ വാഴട്ടെ!'

1929 ജൂണ്‍ 6 ന് ഭഗത്‌സിങ്ങും ബി.കെ. ദത്തും ബോംബു കേസില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റ്:
'ഞങ്ങളുടെ പേരില്‍ വളരെ ഗൗരവമുള്ള കുറ്റങ്ങളാണ് ഗവണ്‍മെന്റ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് നന്നായിരിക്കുമെന്ന് കരുതുന്നു.
ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
1. അസംബ്ലിഹാളിലേക്ക് ബോംബുകള്‍ എറിഞ്ഞോ? ഉണ്ടെങ്കില്‍ എന്തിനുവേണ്ടിയായിരുന്നു?
2. കീഴ്‌ക്കോടതി തയ്യാറാക്കിയ കുറ്റപത്രം ശരിയാണോ?
അസംബ്ലി ഹാളിലേക്ക് ബോംബെറിഞ്ഞു എന്നു സമ്മതിക്കുന്നു. ദൃക്‌സാക്ഷികള്‍ എന്നു പറയപ്പെടുന്നവരുടെ മൊഴികള്‍ കള്ളമാണ്. അവര്‍ കള്ളസാക്ഷിയാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളില്‍ ഒരാളില്‍നിന്നും കൈത്തോക്ക് കണ്ടെടുത്തു എന്ന് സാര്‍ജന്റ് ടെറി പറയുന്നത് അസംബന്ധമാണ്. ഞങ്ങളുടെ കൈയില്‍ കൈത്തോക്ക് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ബോംബെറിഞ്ഞു എന്നു പറയുന്ന സാക്ഷിമൊഴികളും തെറ്റാണ്. നീതിന്യായക്കോടതികളുടെ വിശുദ്ധിയിലും ഉത്കൃഷ്ടതയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരു ഗുണപാഠമാണ് ഈ കള്ളസാക്ഷ്യങ്ങള്‍. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറുടെ നീതിബോധത്തെ ഞങ്ങള്‍ ആദരിക്കുന്നു; കോടതിയുടേതും.

ബോംബെറിഞ്ഞത് ഒരു വ്യക്തിയുടെ നേര്‍ക്കല്ല, ബ്രിട്ടീഷ് ഗവണ്‍മെന്റ് എന്ന സ്ഥാപനത്തിനു നേര്‍ക്കാണെന്ന് വൈസ്രോയി ലോഡ് ഇര്‍വിന്‍ അസംബ്ലികളുടെ സംയുക്തയോഗത്തില്‍ പ്രസംഗിച്ചതായി ഞങ്ങളെ ജയിലില്‍വെച്ച് കണ്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. ഞങ്ങളുടെ നിലപാടിന്റെ അന്തസ്സത്ത അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ മനുഷ്യകുലത്തെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങള്‍ക്ക് ഒരാളോടും വ്യക്തിവിദ്വേഷമില്ല. മനുഷ്യജീവന്‍ വളരെ പരിശുദ്ധമാണ്. ഞങ്ങള്‍ അധര്‍മകാരികളോ രാജ്യത്തിനു ദുഷ്‌കീര്‍ത്തി ഉണ്ടാക്കുന്നവരോ അല്ല. കപട സോഷ്യലിസ്റ്റായ ദിവാന്‍ ചമന്‍ലാല്‍ ഞങ്ങള്‍ അധര്‍മകാരികളാണെന്നു പറഞ്ഞതായി ഞങ്ങളറിഞ്ഞു. ട്രിബ്യൂണ്‍ തുടങ്ങിയ പത്രങ്ങള്‍ എഴുതിയതുപോലെ ഞങ്ങള്‍ ഭ്രാന്തന്മാരുമല്ല.

ഈ നാടിന്റെ അവസ്ഥയെക്കുറിച്ചും രാജ്യവാസികള്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളെക്കുറിച്ചും ഒക്കെ വേണ്ടത്ര ബോധമുള്ള ചരിത്രവിദ്യാര്‍ഥികളാണ് ഞങ്ങള്‍. ഞങ്ങള്‍ കാപട്യം വെറുക്കുന്നു. ഞങ്ങള്‍ പ്രായോഗികവാദികളാണ്. ബ്രിട്ടീഷ് ഭരണമെന്ന സ്ഥാപനത്തോടുള്ള വിദ്വേഷം അറിയിക്കാനാണ് ഞങ്ങള്‍ ബോംബിട്ടത്. ഈ ഭരണത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ അതിന്റെ നിര്‍ഗുണത്വം വെളിവാക്കിപ്പോരുന്നുണ്ട്. രാജ്യവാസികള്‍ക്ക് വളരെ ദ്രോഹങ്ങള്‍ അത് ചെയ്തു. അങ്ങനെയുള്ള ഒരു ഭരണം ഇവിടെ ഇന്നും നിലനിന്നുപോരുന്നു എന്നതുതന്നെ ഇന്ത്യക്കാര്‍ എത്ര നിന്ദിതരും പീഡിതരുമാണെന്ന് വ്യക്തമാക്കുന്നു. ഉത്തരവാദിത്വബോധമില്ലാത്തതും സ്വേച്ഛാധിപത്യപരവുമായ ഒരു ഭരണം ഈ രാജ്യത്ത് അടിച്ചേല്പിക്കപ്പെട്ടിരിക്കുകയാണ്.

ജനങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളെന്താണെന്ന് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജനജീവിതം മാനിച്ച് അസംബ്ലി പാസാക്കിയിട്ടുള്ള പല തീരുമാനങ്ങളും നടപ്പിലാക്കാതെ പോയിട്ടുണ്ട്. ഏകപക്ഷീയമായും ഗവണ്‍മെന്റ് എടുത്തിട്ടുള്ള നിഗ്രഹാത്മകമായ പല തീരുമാനങ്ങളും അസംബ്ലി റദ്ദാക്കിയിട്ടും അവയെല്ലാം ഇന്നും നിയമമായി ഇവിടെ തുടരുന്നു. അസംബ്ലി സ്വീകാര്യമല്ലെന്നു കണ്ട് തള്ളിക്കളഞ്ഞ പല ഗവണ്‍മെന്റ് ഉത്തരവുകളും വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പുകൊണ്ട് നേടിയ സമ്പത്ത് മുഴുവന്‍ കൈയടക്കിവെച്ചിരിക്കുന്ന ഈ സര്‍ക്കാര്‍ നിലനില്ക്കുന്നത് അപകടകരമാണ്.
അതേസമയം ഗവണ്‍മെന്റിന്റെ തോന്നിവാസങ്ങള്‍ക്കു കൂട്ടുനില്ക്കുന്ന പൊതുജനസേവകരായ നേതാക്കളുടെ പ്രവൃത്തികളും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

തൊഴില്‍തര്‍ക്ക ബില്ലിന്റെ അവതരണം വീക്ഷിക്കാനാണ് ഞങ്ങള്‍ അസംബ്ലിയില്‍ വന്നത്. പക്ഷേ, ഇവിടത്തെ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തൊഴിലാളിവര്‍ഗത്തിന് ഇന്ന് സര്‍ക്കാറില്‍നിന്നും ഒരു ഗുണവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്കു ബോധ്യമായി. ഈ നാട്ടിലെ
പട്ടിണിപ്പാവങ്ങള്‍ക്ക് അവരുടെ പ്രാഥമികാവകാശങ്ങള്‍വരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ രക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ല. ഈ അനീതികള്‍ കണ്ട് കൈയും കെട്ടി നോക്കിനില്ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇവരോടുള്ള സഹാനുഭൂതിമൂലം ഞങ്ങളുടെ ഹൃദയങ്ങളിലൂടെ രക്തം കിനിഞ്ഞിറങ്ങുകയാണ്.

ഞങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ മറ്റൊരു മാര്‍ഗവും കണ്ടെത്താനാവാത്തതുകൊണ്ടാണ് ഞങ്ങള്‍ ബോംബിട്ടത്. ഞങ്ങളുടെ ഒരേയെരു ഉദ്ദേശ്യം ചെകിടന്മാരെ കേള്‍പ്പിക്കലായിരുന്നു. ജനങ്ങളെ അവഗണിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്കലും. ഞങ്ങളെപ്പോലെതന്നെ ഈ പാവങ്ങളുടെ കാര്യത്തില്‍ സഹാനുഭൂതിയുള്ള അനേകര്‍ ഈ രാജ്യത്തുണ്ട്.

ക്രൂരമായ ബലപ്രയോഗമാണ് അക്രമം. ധാര്‍മികമായി അതു കുറ്റകരമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ ഗുണം ചെയ്യുന്ന ന്യായമായ ഒരു കാര്യത്തിനുവേണ്ടിയാണ് അക്രമമെങ്കില്‍ അതു ന്യായീകരിക്കത്തക്കതാണ്. ഗുരു ഗോബിന്ദ് സിങ്, ശിവജി, കമാല്‍ പാഷ, റിസാഖാന്‍, വാഷിങ്ടണ്‍, ഗാരിബാല്‍ഡി, ലഫായത്തി, ലെനിന്‍ തുടങ്ങിയ മഹാപുരുഷന്മാരുടെ ജീവിതാദര്‍ശങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്.

വിദേശസര്‍ക്കാറും പൊതുജനനേതാക്കളും ഈ പ്രസ്ഥാനങ്ങളെ കണ്ടില്ലെന്നു നടിക്കുമ്പോള്‍ അവര്‍ക്കു മുന്നറിയിപ്പ് നല്കല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.

ബോംബേറില്‍ പരിക്കു പറ്റിയവരോടോ അസംബ്ലി അംഗങ്ങളോടോ ഞങ്ങള്‍ക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. മനുഷ്യജീവന്‍ പരിശുദ്ധമായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ മനുഷ്യസേവകരാണ്. ഈ സേവനത്തിനിടയില്‍ ഒരാള്‍ക്കുപോലും ഉപദ്രവമുണ്ടാകാന്‍ ഞങ്ങളാഗ്രഹിക്കുന്നതില്ല. അങ്ങനെ വരാതിരിക്കാന്‍ ഞങ്ങളെത്തന്നെ ബലികൊടുക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നിരപരാധികളെ കൊന്നൊടുക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ മനുഷ്യരുടെ രക്ഷകരാണ്. എന്നിട്ടും ഞങ്ങള്‍ അസംബ്ലി ഹാളില്‍ ബോംബിട്ടു. ഞങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ ഉദ്ദേശ്യംകൂടി നോക്കി വേണം ഞങ്ങള്‍ക്കെതിരേ വിധി പറയാന്‍.
ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിന് കേടുപറ്റിയെന്നല്ലാതെ ഞങ്ങളെറിഞ്ഞ ബോംബുകൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായില്ല.

ഇതൊരദ്ഭുതമാണെന്നാണ് ഗവണ്‍മെന്റ് വിദഗ്ധരും ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഒഴിഞ്ഞ സ്ഥലത്തേക്കാണ് ഞങ്ങള്‍ ബോംബിട്ടത്. പൊട്ടിത്തെറിച്ച സ്ഥലത്തുനിന്നും രണ്ടടി അകലത്തില്‍ ഇരുന്ന പി. റാവു ശങ്കര്‍റാവു, സര്‍ ജോര്‍ജ് ഷൂസ്റ്റര്‍ തുടങ്ങിയവര്‍ക്കുപോലും നേരിയ പോറലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. ബോംബിനെക്കുറിച്ചുള്ള ഗവണ്‍മെന്റ് വിദഗ്ധന്റെ വിശദീകരണം അതിശയോക്തിയാണ്. പൊട്ടാസ്യം ക്ലോറേറ്റും പിക്‌റിക് ആസിഡുമാണ് ബോംബിന്റെ ചേരുവ എന്ന അവരുടെ അഭിപ്രായം ശരിയായിരുന്നെങ്കില്‍ ആ ഹാള്‍ മുഴുവന്‍ തകര്‍ന്നുപോയേനേ. ഇനി മറ്റെന്തെങ്കിലും അപകടകാരിയായ വസ്തുക്കള്‍ ബോംബിലുണ്ടായിരുന്നെങ്കില്‍ അംഗങ്ങള്‍ മുഴുവനും കൊല്ലപ്പെടുമായിരുന്നു. ഗവണ്‍മെന്റിന്റെ അതിപ്രധാന വ്യക്തികള്‍ ഇരുന്ന ഭാഗത്തേക്ക് ബോംബിട്ടിരുന്നെങ്കില്‍ അവരെല്ലാം മരിച്ചുവീഴുമായിരുന്നു. ആ സമയത്ത് സൈമണ്‍ കമ്മീഷന്‍ തലവന്‍ സര്‍ ജോണ്‍ സൈമണ്‍ അസംബ്ലിയിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വേണമെങ്കിലും കൊല്ലാമായിരുന്നു. ആരെയും കൊല്ലാന്‍ ഞങ്ങളുദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. ബോംബ് എന്തു കാര്യത്തിനുവേണ്ടി നിര്‍മിച്ചോ, ആ ഉദ്ദേശ്യം അതു പൂര്‍ത്തിയാക്കി.

ചെയ്ത പ്രവൃത്തിക്കു തക്ക ശിക്ഷ നല്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്ക് ആളുകളെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ, ആശയങ്ങളെ അവര്‍ക്കു തകര്‍ക്കാനാവില്ല.

ഫ്രാന്‍സിലുണ്ടായ വിപ്ലവത്തെ തകര്‍ക്കാന്‍ രാജാവ് വെച്ചുനീട്ടിയ ബഹുമതിപത്രങ്ങള്‍ക്കോ ജയിലറകള്‍ക്കോ കഴിഞ്ഞില്ല എന്ന സത്യം നമുക്കു മുന്നിലുണ്ട്. വിപ്ലവകാരികളെ കാത്തിരുന്ന മരണ അറകള്‍ക്കോ സൈബീരിയയിലെ മഞ്ഞുറഞ്ഞ ഭൂഗര്‍ഭ അറകള്‍ക്കോ റഷ്യന്‍ വിപ്ലവത്തെ ഇല്ലാതാക്കാനും കഴിഞ്ഞില്ല.

ഇതാണ് മറ്റു രാജ്യങ്ങളുടെ സ്ഥിതിയെങ്കില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യവാഞ്ഛയെ കെടുത്തിക്കളയാന്‍ ഓര്‍ഡിനന്‍സുകളും സുരക്ഷാ ബില്ലുകളും മതിയാവുമോ? ആദര്‍ശധീരരായ യുവജനങ്ങള്‍ക്കെതിരേ ഗൂഢാലോചനക്കേസുകള്‍ കെട്ടിച്ചമച്ചതുകൊണ്ട് അവരുടെ വിപ്ലവമുന്നേറ്റത്തെ ഇല്ലാതാക്കാന്‍ കഴിയുമോ? തക്കസമയത്തുള്ള ഒരു മുന്നറിയിപ്പ് ഒരുപക്ഷേ, വിലപ്പെട്ട പല മനുഷ്യജീവനെയും രക്ഷപ്പെടുത്തിയേക്കാം.

ഈ മുന്നറിയിപ്പ് സര്‍ക്കാറിനു നല്കാന്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ
ഭരമേല്പിക്കുകയായിരുന്നു. ആ കൃത്യം ഞങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നു.'
ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടുന്നു
എച്ച്.എസ്.ആര്‍.എയിലെ ഒരു സഹ വിപ്ലവകാരിയുടെ ഒറ്റുകൊടുക്കലിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ 1931 ഫിബ്രവരി 27-ന് അലാഹാബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് പോലീസ് കണ്ടെത്തി. ബിശ്വേശ്വര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം ഉടനെ ആ വിവരം മേലുദ്യോഗസ്ഥനായ നട്ട്ബവറിനെ അറിയിച്ചു. നട്ട്ബവര്‍ ചന്ദ്രശേഖറെ വെടിവെക്കുകയായിരുന്നു. ചന്ദ്രശേഖര്‍ അവിടെ വെടിയേറ്റ് മരിച്ചുവീണു.

പോലീസിന്റെ പിടിയില്‍പ്പെടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, സ്വയം വെടിവെച്ച് മരിച്ചതാണെന്നും പറയുന്നുണ്ട്.
ആസാദിന്റെ മരണത്തോടെ എച്ച്.എസ്.ആര്‍.എ ശിഥിലമായി. ഭഗത്‌സിങ് ജയിലിലായിരുന്നു. കുറെയേറെ അംഗങ്ങള്‍ മാപ്പുസാക്ഷികളായി വിപ്ലവകാരികള്‍ക്കെതിരേ തെളിവു കൊടുത്തു.

ഇതു സംബന്ധിച്ച് ഭഗത്‌സിങ്ങിന്റെ സുഹൃത്തും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അജയഘോഷ് രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഏറ്റവും ഖേദകരമായ അനുഭവം പോലീസ് മര്‍ദനം സഹിക്കവയ്യാതെ പലരും മാപ്പുസാക്ഷികളായി മാറിയതായിരുന്നു. മാപ്പുസാക്ഷികളായ ഏഴു പേരില്‍ രണ്ടു പേര്‍ എച്ച്.എസ്.ആര്‍.എയുടെ കേന്ദ്രസമിതി അംഗങ്ങളായിരുന്നു.'

ജയിലുകളില്‍ ബ്രിട്ടീഷ് തടവുകാര്‍ക്കു മാത്രമായി ലഭിക്കുന്ന പ്രത്യേക പരിഗണന ഭഗത്‌സിങ്ങിനെയും ദത്തിനെയും അസ്വസ്ഥരാക്കി. ഈ അനീതിക്കെതിരേ പ്രതിഷേധിച്ചുകൊണ്ട് അവര്‍ ജയിലധികൃതര്‍ക്ക് നിവേദനം നല്കി. തുടര്‍ന്ന് നിരാഹാരസമരം ആരംഭിച്ചു. രാഷ്ട്രീയ ത്തടവുകാര്‍ക്ക് നല്ല ഭക്ഷണം നല്കുക, വായിക്കാന്‍ പത്രമാസികകളും പുസ്തകങ്ങളും നല്കുക, നല്ല വസ്ത്രങ്ങള്‍ നല്കുക, ടോയ്‌ലറ്റ് സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഭഗത്‌സിങ്ങും ദത്തും ഒപ്പിട്ട ഒരു കത്ത് 24-06-1929ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹോം മെമ്പര്‍ക്ക് അയച്ചു.
അതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു:
1. നല്ല ഭക്ഷണം നല്കണം. യൂറോപ്യന്‍ തടവുകാര്‍ക്കു നല്കുന്ന ഭക്ഷണമെങ്കിലും ഞങ്ങള്‍ക്കും നല്കണം.
2. കഠിനാധ്വാനം ചെയ്യിക്കരുത്.
3. നിരോധിത ഗ്രന്ഥങ്ങളൊഴിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നല്കണം. എഴുതാനുള്ള സാമഗ്രികളും അനുവദിക്കണം.
4. ഒരു നല്ല ദിനപത്രമെങ്കിലും ഓരോ രാഷ്ട്രീയത്തടവുകാരനും അനുവദിക്കണം.
5. അവര്‍ക്കു പ്രത്യേകം വാര്‍ഡുകള്‍ അനുവദിക്കണം. യൂറോപ്യന്‍ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ അവയിലുണ്ടാവണം.
6. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വേണം.
7. നല്ല വസ്ത്രങ്ങള്‍ നല്കണം.

ഈ ആവശ്യങ്ങള്‍തന്നെ ജയിലധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ചെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടതായി അവര്‍ ഹോം മെമ്പറെ അറിയിച്ചു. പണ്ഡിറ്റ് ജഗത് നാരായണനും കെ.ബി. ഹാഫിസ് ഹിദായത്തു ഹുസൈനും അംഗങ്ങളായ യു.പി. ജയില്‍ കമ്മിറ്റി ഗവണ്‍മെന്റിനു നല്കിയ ശിപാര്‍ശകളില്‍ പ്രധാനം രാഷ്ട്രീയത്തടവുകാരെ ഉയര്‍ന്ന ക്ലാസ് തടവുകാരായി പരിഗണിക്കണമെന്നായിരുന്നു എന്ന വിവരവും അവര്‍ എഴുതി.

നിരാഹാരസമരത്തിന്റെ 64-ാം ദിവസം സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ജതീന്‍ദാസ് എന്ന വിപ്ലവകാരി മരണപ്പെട്ടു. 32 ദിവസംകൂടി ഭഗത്‌സിങ്് നിരാഹാരമനുഷ്ഠിച്ചു.
സമരം 115 ദിവസം പിന്നിട്ടപ്പോള്‍ അധികൃതര്‍ ഭഗത്‌സിങ്ങിന്റെ ആവശ്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. ജയിലിലെ ഈ സഹനസമരത്തെത്തുടര്‍ന്ന് ഭഗത്‌സിങ്ങിന്റെയും സഹവിപ്ലവകാരികളുടെയും പ്രശസ്തി ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.
ഭഗത്‌സിങ്ങിനു മരണശിക്ഷ ഭഗത്‌സിങ്ങിനെതിരെ പ്രമാദമായ രണ്ടു കേസുകളാണുണ്ടായിരുന്നത്. ഒന്ന് സാന്റേഴ്‌സനെ കൊന്ന കേസില്‍ ഭഗത്‌സിങ് ഒന്നാം പ്രതിയായിരുന്നു. രണ്ടാമത്തേത്, അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസ്.

അസംബ്ലി ബോംബ് കേസില്‍ ഭഗത്‌സിങ്ങിനെയും ദത്തിനെയും അന്തമാനിലേക്ക് ജീവപര്യന്തം നാടുകടത്താന്‍ കോടതി വിധിയായി. 1929 ജൂണ്‍ 12-നായിരുന്നു കോടതിവിധി.
സാന്റേഴ്‌സന്‍ വധക്കേസ് 'രണ്ടാം ലാഹോര്‍ ഗൂഢാലോചനാക്കേസ്' എന്ന പേരിലാണ് പ്രസിദ്ധമായത്. 1929 ജൂലായ് 10-ന് ആരംഭിച്ച വിചാരണ 1930 ഒക്ടോബര്‍ 7-നാണ് അവസാനിച്ചത്.
ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു പ്രതികളെയും മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

വധശിക്ഷയ്ക്കു വിധേയനാകുന്നതിന് ഏതാനും ദിവസം മുന്‍പ് 1931 മാര്‍ച്ചില്‍ ഭഗത്‌സിങ് ജയിലില്‍നിന്ന് പഞ്ചാബ് ഗവര്‍ണര്‍ക്ക് ഒരു കത്തയച്ചു. അതില്‍ ഭഗത്‌സിങ് എഴുതി: 'ഞങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധത്തില്‍ ഏര്‍പ്പെട്ടെന്ന് കോടതി കുറ്റം ചുമത്തിയ നിലയ്ക്ക് ഞങ്ങള്‍ യുദ്ധക്കുറ്റവാളികളാണ്. അതുകൊണ്ട് തൂക്കിലേറ്റാതെ ഞങ്ങളെ വെടിവെച്ചു കൊല്ലണം.' തന്നെ കൊല്ലാന്‍ പോകുന്നു എന്ന വ്യാകുലചിന്തയൊന്നും ഭഗത്‌സിങ്ങിനുണ്ടായിരുന്നില്ല. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചു കൊല്ലണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഗവണ്‍മെന്റ് തള്ളിക്കളഞ്ഞു.

ഭഗത്‌സിങ്ങിനെയും കൂട്ടുകാരെയും മരണശിക്ഷയില്‍നിന്നൊഴിവാക്കി ജീവപര്യന്തമാക്കാന്‍ ദേശീയനേതൃത്വം നിവേദനം സമര്‍പ്പിച്ചെങ്കിലും വിപ്ലവകാരികളെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയുണ്ടായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് നേതാക്കളുടെ അപേക്ഷ അവഗണിച്ചുകൊണ്ട് 1931 മാര്‍ച്ച് 23 വൈകീട്ട് 7 മണിക്ക് ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു വിപ്ലവകാരികളെയും തൂക്കിലേറ്റി.

മരണദിവസം ഈ മൂന്നു വിപ്ലവകാരികളും ഏറെ സന്തോഷത്തിലായിരുന്നു. അവര്‍ മൂന്നു പേരും തൂക്കുകയര്‍ ചുംബിച്ചു. അതിനുശേഷം സ്വയം കയറെടുത്ത് കഴുത്തിലിട്ടു. 'ഭാരത്മാതാ' എന്ന മുദ്രാവാക്യം അവരുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞു.
ആ ദിവസം ലാഹോര്‍ ജയിലിലെ ഒരു തടവുകാരനും ഭക്ഷണം കഴിച്ചില്ല. കണ്ണുനീരോടെ തങ്ങളുടെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് അവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ആരെയും അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ജയിലധികൃതര്‍ തിടുക്കംകാട്ടി. ആ രാത്രിതന്നെ ശവശരീരങ്ങള്‍ ഫിറോസ്​പൂരിലെത്തിച്ച് സത്‌ലജ് നദിക്കരയില്‍ ദഹിപ്പിച്ചു.
ഇവര്‍ കൊല്ലപ്പെട്ടതറിയാതെ അടുത്ത ബന്ധുക്കള്‍ അടുത്ത ദിവസം ജയിലിലെത്തിയിരുന്നു. അവിടെയെത്തിയപ്പോഴാണ് തലേന്നുതന്നെ വധശിക്ഷ നടപ്പിലാക്കിയ വിവരം അവരറിയുന്നത്.

ഭഗത്‌സിങ്ങിന്റെ ഇളയസഹോദരി ബീബി അമര്‍കൗര്‍ നദിക്കരയിലെത്തി, മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൊണ്ടുപോയി.
ഭഗത്‌സിങ്ങിന്റെ മരണവാര്‍ത്തയറിഞ്ഞ് രാജ്യം ഒന്നാകെ വിഷാദമൂകമായി. എല്ലാ സ്ഥലങ്ങളിലും മൗനജാഥകളും പ്രതിഷേധപ്രകടനങ്ങളും നടന്നു. രോഷാകുലരായ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. വെടിവെപ്പും ലാത്തിച്ചാര്‍ജും നടന്നു. നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടു. ആ ലഹളയ്ക്കിടയിലാണ് പ്രസിദ്ധ വിപ്ലവകാരിയും ഭഗത്‌സിങ്ങിന്റെ ഗുരുവും സുഹൃത്തുമായിരുന്ന ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.

1931 മാര്‍ച്ച് 23 ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായി.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവരക്തം പകര്‍ന്നുനല്കിയ അത്യുദാരനായ ആ മഹാവിപ്ലവകാരിയുടെ നനവൂറുന്ന ഓര്‍മയ്ക്കു മുന്‍പില്‍ ശിരസ്സു കുനിക്കട്ടെ!

സ്വാതന്ത്ര്യത്തിനും ദേശീയപുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പോരാടുന്നവര്‍ക്ക് ആ നാമം എന്നും ആവേശം പകരുകതന്നെ ചെയ്യും.