Thursday, May 26, 2011

ഡീസല്‍ -പാചകവാതക വിലവര്‍ധന ജൂണില്‍


ന്യൂഡല്‍ഹി: ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ജൂണില്‍ വര്‍ധിപ്പിക്കും. വിലവര്‍ധന തീരുമാനിക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം ജൂണ്‍ ഒമ്പതിന് ചേരാന്‍ വ്യാഴാഴ്ച ധാരണയായി. ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണ വിലയും കൂട്ടുമെന്നാണ് സൂചന. വര്‍ധന എത്രയെന്ന കാര്യത്തിലാകും ധനമന്ത്രി പ്രണബ്മുഖര്‍ജി തലവനായ മന്ത്രിസഭാസമിതി തീരുമാനമെടുക്കുക. ഡീസല്‍ വിലയില്‍ ലിറ്ററിന് നാലുരൂപയും പാചകവാതകം സിലിണ്ടറൊന്നിന് 25 രൂപയും കൂട്ടണമെന്നാണ് പെട്രോളിയംമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് അതേപടി അംഗീകരിക്കാനിടയില്ലെങ്കിലും ഡീസല്‍ വിലയില്‍ കുറഞ്ഞത് രണ്ടുരൂപയുടെ വര്‍ധന പ്രതീക്ഷിക്കാമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് മറ്റു ഇന്ധനങ്ങളുടെയും വിലകൂട്ടുന്നത്. പെട്രോള്‍ വില കൂട്ടിയതിനു പിന്നാലെ രാജ്യത്ത് പണപ്പെരുപ്പനിരക്കും ഉയര്‍ന്നു. മെയ് 14ന് അവസാനിച്ച വാരത്തില്‍ ഭക്ഷ്യപണപ്പെരുപ്പം 8.55 ശതമാനമായാണ് ഉയര്‍ന്നത്. ഏപ്രില്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊട്ടു മുന്‍വാരത്തില്‍ 7.47 ശതമാനമായിരുന്നു. പഴവര്‍ഗങ്ങളുടെയും മുട്ട, പാല്‍ , മത്സ്യ-മാംസം എന്നിവയുടെയും വിലയില്‍ വന്ന മാറ്റമാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. പഴങ്ങളുടെ വിലയില്‍ 32.37 ശതമാനവും പാല്‍ വിലയില്‍ 5.53 ശതമാനവും മുട്ട, മത്സ്യം, മാംസം എന്നിവയുടെ വിലയില്‍ 8.26 ശതമാനവും വര്‍ധനയുണ്ടായി.

സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ കോഴ


തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി വാഗ്ദാനം ചെയ്ത കോടികളുടെ കോഴ. നിരോധനം അട്ടിമറിക്കാന്‍ സ്വകാര്യ പ്രാക്ടീസ് ലോബി ഡോക്ടര്‍മാരില്‍ നിന്ന് പത്തു കോടി രൂപയാണ് സമാഹരിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വലിയ പങ്ക് നേരത്തെ തന്നെ പിരിച്ചിട്ടുണ്ട്. കേസ് നടത്തിയും സമരം സംഘടിപ്പിച്ചും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും നിരോധനം പിന്‍വലിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് പണപ്പിരിവ് തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1942 ഡോക്ടര്‍ തസ്തികയാണ് ഉള്ളത്. ഇതില്‍ ആയിരത്തോളം ഡോക്ടര്‍മാരില്‍ നിന്നാണ് പത്തു കോടി രൂപ സമാഹരിക്കുന്നത്. ഒരു ഡോക്ടര്‍ ഒരു ലക്ഷം രൂപ കൊടുത്താല്‍ തന്നെ പത്ത് കോടി രൂപയായി. പലരും അതിലും വലിയ തുക കൊടുക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ , നിയമനടപടിയിലും സമരത്തിലും സമ്മര്‍ദതന്ത്രത്തിലുമെല്ലാം സംഘടന പരാജയപ്പെട്ടു. അതോടെ സംഘടന പിളര്‍ന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തുക ഉപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന് അന്ന് സംഘടനയുടെ തലപ്പത്തിരുന്ന ചിലര്‍ ഉറപ്പുനല്‍കിയിരുന്നു. നിരോധനം പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുകയാണ്. നിരോധനത്തിലൂടെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടി തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അധ്യാപകരുടെ സേവനവും ലഭ്യമായി. ചികിത്സ-അക്കാദമിക് രംഗത്തെ ഈ നേട്ടം തകിടംമറിക്കുന്നതാണ് പുതിയ നീക്കം. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചു നടത്തിയ മിക്ക പഠനവും എത്തിച്ചേര്‍ന്ന പ്രധാന നിഗമനത്തിലൊന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നാണ്. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷനും രണ്ടായിരത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2007ല്‍ ഡോ. ബി ഇക്ബാല്‍ കമ്മിറ്റിയും ഈ ശുപാര്‍ശ നല്‍കി. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കകേണ്ടതിനാലാണ് തീരുമാനം നീണ്ടുപോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി ചര്‍ച്ചചെയ്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്ടീസിങ് അലവന്‍സും യുജിസി നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് അത്വഴി സര്‍ക്കാരിനുണ്ടായത്.
കടപ്പാട് ദേശാഭിമാനി മെയ്‌ 26

Wednesday, May 25, 2011

പാലിന് ഒരു വകുപ്പ് പശുവിനു വേറെ വകുപ്പ്

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണപക്ഷത്തിനെതിരെ വി.എസ്. അച്യുതാനന്ദന്റെ രൂക്ഷവിമര്‍ശം. കൊച്ചുപെണ്‍കുട്ടികളെ പോലും പീഡിപ്പിച്ചവരാണ് മന്ത്രിസഭയിലുള്ളതെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പങ്കപ്പാട് ഇനി കാണാന്‍ പോകുന്നതേയുള്ളൂവെന്നും വി.എസ്. പറഞ്ഞു.

യു.ഡി.എഫിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം അപഹാസ്യമായിപ്പോയെന്നും പാലിന് ഒരു വകുപ്പ് പശുവിന് മറ്റൊരു വകുപ്പ് എന്ന തരത്തിലാണ് വകുപ്പ് വിഭജനം നടന്നതെന്നും അച്യുതാനന്ദന്‍ പരിഹസിച്ചു. അഴിമതിക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരായ പോരാട്ടം തുടരുമെന്നും എല്‍.ഡി.എഫിന്റേത് താല്‍ക്കാലിക പരാജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

 

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നു

 ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം തകിടംമറിക്കുന്നതിനുമുന്നോടിയായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി, അഡീഷണല്‍ എജി പി സി ഐപ്പ് എന്നിവരില്‍നിന്ന് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. അന്വേഷണപുരോഗതി വിലയിരുത്താനെന്ന പേരില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. ഈ കേസില്‍ ആരോപണം നേരിടുന്ന പി സി ഐപ്പിനെ തങ്ങള്‍ ചോദ്യംചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അഡീഷണല്‍ എജിയായി നിയമിച്ചത് പ്രത്യേക അന്വേഷണസംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണംതന്നെ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ . അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അന്വേഷണസംഘം മുന്നോട്ടുപോയത്. പുറമെനിന്ന് നിയമോപദേശം സ്വീകരിക്കേണ്ടതില്ലെന്നും റിട്ട. ജഡ്ജിമാരെ ചോദ്യംചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും അന്വേഷണസംഘത്തിന് ഉപദേശം നല്‍കിയതും എജിയുടെ ഓഫീസാണ്. പുതിയ നിയമനത്തോടെ, കുറ്റാരോപിതനായ വ്യക്തിയില്‍നിന്ന് ഭാവിയില്‍ ഉപദേശം തേടേണ്ട ഗതികേടിലായിരിക്കുകയാണ് അന്വേഷണസംഘം. ഫലത്തില്‍ ഐസ്ക്രീം കേസ് അന്വേഷണം വഴിമുട്ടുകയാണ്. കേസൊതുക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി നിന്നുവെന്നാണ് പി സി ഐപ്പിനെതിരെയുള്ള ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവ് അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്താല്‍ ഐപ്പ് പ്രതിപ്പട്ടികയില്‍ വരും. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സി ഐപ്പിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ഐപ്പിനെ അഡീഷണല്‍ എജിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായി ഒരാളെക്കൂടി ഇതേപദവിയില്‍ നിയമിക്കാന്‍ നീക്കമുണ്ട്. ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഐസ്ക്രീം കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് തന്ത്രം മെനഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാമെന്ന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇദ്ദേഹത്തെ നേരിട്ടു കണ്ട് അന്വേഷണപുരോഗതി ചര്‍ച്ചചെയ്യണമെന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എഡിജിപിയും മറ്റും സ്വീകരിച്ചത്. ഇക്കാര്യം ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഐസ്ക്രീം കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത് കരുതിക്കൂട്ടിയാണ്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 32 പേരെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അവലോകനയോഗം വിളിക്കുമെന്ന് സൂചന കിട്ടിയതിനെതുടര്‍ന്ന് ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിവരികയാണ്.

Tuesday, May 24, 2011

തദ്ദേശഭരണം അവതാളത്തിലാകും



  തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും വേര്‍തിരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഗൂഢലക്ഷ്യത്തോടെ. വ്യവസായം, ഐടി വകുപ്പുകളില്‍ ആധിപത്യമുറപ്പിച്ച കുഞ്ഞാലിക്കുട്ടി മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും ഏറ്റെടുത്തതോടെ കെട്ടിടനിര്‍മാണം അടക്കമുള്ള മേഖലകളിലെ നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമായി. തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ കൊണ്ടുവന്ന 73, 74 ഭരണഘടനാ ഭേദഗതികളുടെ ഭാഗമായാണ് എല്ലാ തദ്ദേശസ്ഥാപനവും ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കിയത്. ഇത് വേര്‍തിരിക്കുന്നതോടെ തദ്ദേശഭരണം കുഴഞ്ഞുമറിയും. ഇപ്പോള്‍ പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും ജില്ലാ ആസൂത്രണസമിതിയുടെ കീഴിലാണ്. പുതിയ സംവിധാനത്തില്‍ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലാകും. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള പിന്തുണാ സംവിധാനങ്ങളായ കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , ശുചിത്വമിഷന്‍ , കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാവിയും ആശങ്കയിലാണ്. വകുപ്പുകള്‍ വേര്‍തിരിക്കുന്നത് പല പദ്ധതിയുടെയും പ്രവര്‍ത്തനത്തിന് തടസ്സമാകും. കോര്‍പറേഷനും പഞ്ചായത്തുകളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. കൊച്ചിയിലെ ജെഎന്‍എന്‍ആര്‍യുഎം പദ്ധതി കോര്‍പറേഷനെയും സമീപത്തെ 11 പഞ്ചായത്തുകളെയും ചേര്‍ത്തുള്ളതാണ്. ഇത്തരം പദ്ധതികള്‍ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദ്യമുയരുന്നു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ സംവിധാനം തദ്ദേശവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ ഈ സമിതിയാണ് എടുക്കുന്നത്. തദ്ദേശവകുപ്പ് ഇല്ലാതാകുന്നതോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനവും അവതാളത്തിലാകും. കെട്ടിട നിര്‍മാണരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫ്ളാറ്റ് ലോബിയെ അസ്വസ്ഥരാക്കിയിരുന്നു. കെട്ടിടനിര്‍മാണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ , മതിയായ സുരക്ഷപോലും ഉറപ്പാക്കാതെ വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുന്നത് തടഞ്ഞു. ഈ നിയമം പൊളിക്കാന്‍ കെട്ടിടലോബി കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു നഗരപുനരുദ്ധാരണ മിഷന്‍ (ജെഎന്‍എന്‍ആര്‍യുഎം)അടക്കമുള്ള കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ എല്ലാ വര്‍ഷവും നഗരസഭകളിലേക്കും കോര്‍പറേഷനിലേക്കും എത്തുന്നുണ്ട്. ഇവയുടെ കരാര്‍ അടക്കം സ്വന്തമാക്കാന്‍ വന്‍ ലോബി ലീഗ് നേതൃത്വത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ലീഗ് കല്‍പ്പിക്കുന്നു; കോണ്‍ഗ്രസ് അനുസരിക്കുന്നു

 മത-സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി കോണ്‍ഗ്രസ് സംസ്ഥാനരാഷ്ട്രീയത്തില്‍ അസുഖകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഘടകകക്ഷികള്‍ , പ്രത്യേകിച്ച് മുസ്ലിംലീഗ് തീരുമാനിക്കുകയും കോണ്‍ഗ്രസ് അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ . സമ്മര്‍ദതന്ത്രത്തിലൂടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം ഘടകകക്ഷി പ്രഖ്യാപിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍ . 20 മന്ത്രിമാരെന്ന് മുഖ്യമന്ത്രി അറിയിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് 21 മന്ത്രിമാരുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ലീഗ് മന്ത്രിമാരുടെ വകുപ്പുകളും അവര്‍ പ്രഖ്യാപിച്ചു. വകുപ്പുകള്‍ കൈകാര്യംചെയ്യുന്നവരെ ഘടകകക്ഷിയാണ് തീരുമാനിക്കുന്നതെങ്കിലും മുഖ്യമന്ത്രിയാണ് വകുപ്പ് നിര്‍ണയിച്ചു നല്‍കുന്നത്. ഈ പതിവും ലീഗ് ലംഘിച്ചു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ലീഗിന് ഇതിനുള്ള ധൈര്യം നല്‍കിയത്. ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് ലീഗിന്റെ നീക്കങ്ങള്‍ . കോട്ടയത്ത് ശനിയാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദത്തെച്ചൊല്ലി കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു ധ്രുവങ്ങളിലാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിപ്പിച്ചു. സമുദായപരിഗണനകളില്‍ തട്ടി പ്രമുഖ നേതാക്കളെല്ലാം തെറിച്ചു. മന്ത്രിസ്ഥാനം കിട്ടിയവര്‍ വകുപ്പ് പിടിക്കാനുള്ള കുതന്ത്രങ്ങളിലുമാണ്. സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പ്രധാന വകുപ്പുകളെല്ലാം ഘടകകക്ഷികള്‍ക്ക് കൊടുക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധികാരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും. ലീഗിന്റെ ഏത് ആവശ്യവും സാധിപ്പിച്ചുകൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. സമ്മര്‍ദങ്ങളും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടുത്ത പ്രതിസന്ധികളിലേക്കാണ് യുഡിഎഫിനെ നയിക്കുന്നത്. മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രിയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നുമാണ് സത്യപ്രതിജ്ഞ നിശ്ചയിച്ച യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞത്. 21-ാമത്തെ മന്ത്രി തന്റെ പാര്‍ടിക്കായിരിക്കുമെന്ന് കെ എം മാണിയും അവകാശപ്പെട്ടിരുന്നു. ഈ മന്ത്രി താന്‍തന്നെയെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയില്‍ പിന്നീട് തീരുമാനമെന്ന് ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലും ഞായറാഴ്ച ഡല്‍ഹിക്ക് പോകുംവഴി കൊച്ചിയിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ലീഗിന് നാലു മന്ത്രിയെന്നും അദ്ദേഹം പറഞ്ഞതാണ്. അതൊന്നും ലീഗിന് ബാധകമായില്ല. മന്ത്രി ഇ അഹമ്മദിന് കേന്ദ്രത്തില്‍ സ്വതന്ത്രപദവി നല്‍കാമെന്ന ഉറപ്പിലാണ് ലീഗ് നാലു മന്ത്രിസ്ഥാനത്തിന് നേരത്തെ വഴങ്ങിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് ഡല്‍ഹിയില്‍ വിലപ്പോയില്ല. അങ്ങനെയാണ് ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് സ്വയം പ്രഖ്യാപിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു മന്ത്രിമാരെ വേണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.

Tuesday, May 17, 2011

ആദായനികുതി വകുപ്പിന് സുപ്രീംകോടതിയുടെ ശാസന


 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിച്ചതിന് ആദായനികുതിവകുപ്പിനെ സുപ്രീംകോടതി ശാസിച്ചു. സുപ്രീംകോടതി കേസ് നിരീക്ഷിക്കാത്ത സാഹചര്യമാണെങ്കില്‍ നിങ്ങള്‍ ഉറങ്ങുമായിരുന്നില്ലേയെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് ആരാഞ്ഞു. 2ജി അഴിമതിയിലെ ഇടപെടല്‍ വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ 2008ല്‍ പുറത്തുവന്നതാണ്. എന്തുകൊണ്ട് നടപടി മൂന്നുവര്‍ഷം വൈകി-കോടതി പറഞ്ഞു. മെയ് അഞ്ചിന് കേസ് വാദത്തിന് വന്നപ്പോഴും ആദായനികുതി വകുപ്പിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണറിപ്പോര്‍ട്ട് മെയ് 31ന് മുമ്പ് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൗറീഷ്യസിലാണ് സിബിഐ സംഘം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘവും ഒപ്പമുണ്ട്. 2ജി ഇടപാടില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോമില്‍ റിലയന്‍സിനുണ്ടായിരുന്ന 9.9 ശതമാനം ഓഹരി വാങ്ങിയ ഡെല്‍ഫി ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം മൗറീഷ്യസില്‍ പോയത്.
ഹേ..മഹാ പരിശുദ്ധനായ ആന്റണി ..അങ്ങ് ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിനു എതിരെ ആണ്  സുപ്രീംകോടതിയുടെ ശാസന എന്നത് അങ്ങ് അറിയുന്നില്ലേ.എന്താണ് അങ്ങയുടെ പ്രതികരണം എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്പര്യം ഉണ്ട് .