Tuesday, May 17, 2011

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക്‌ നേരെ

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയ ക്രൂരമായ പ്രഹരമാണ് പെട്രോള്‍ വില വര്‍ധന. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം എല്ലാ മാസവും വില വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ , ഈ വര്‍ഷം ജനുവരിമുതല്‍ എണ്ണക്കമ്പനികള്‍ വിലകൂട്ടിയിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണം നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് വില വര്‍ധിപ്പിച്ചതും. ഇതു തെളിയിക്കുന്നത് പെട്രോളിയം വില വര്‍ധന രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചുവെന്നാണ്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൂല്യാധിഷ്ഠിത നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തില്‍ വില കൂടുന്നതിനനുസരിച്ച് സര്‍ക്കാരിന് അധികമായി ലഭിക്കുന്ന സെസ് വരുമാനം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരില്ല. അത് ജനങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്യും. വര്‍ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ല- പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ നിറം വ്യക്തമായി . വില വര്‍ധനവ് പിന്‍വലിക്കാനും നികുതിഘടന യുക്തിപരമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വില വര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയ്ക്ക് 113.7 ഡോളറായി ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ല. പെട്രോളിയം വിലയുടെ പകുതിയിലധികവും നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. മാത്രമല്ല എണ്ണ ശുദ്ധീകരണത്തിന് ഇന്ത്യയില്‍ ചെലവു കുറവാണ്. എന്നാല്‍ , അതിന്റെ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തിലെ വിലവര്‍ധന ചൂണ്ടിക്കാട്ടി ആഭ്യന്തരകമ്പോളത്തില്‍ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ല-

Friday, May 13, 2011

ഖജനാവ് ഭദ്രം; 1500 കോടി നീക്കിയിരിപ്പ്


തിരു: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അരങ്ങൊഴിയുന്നത് പുതിയ സര്‍ക്കാരിന് ശക്തമായ സാമ്പത്തിക അടിത്തറ ഒരുക്കിയശേഷം. വികസനപദ്ധതികളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചിട്ടും മെയ് 11ന്റെ കണക്കുപ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 1473 കോടി രൂപ. മെയ് 15ന് വിവിധ വിഭാഗം വ്യാപാരികള്‍ നികുതി ഒടുക്കുന്ന ദിവസമായതിനാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോഴേക്കും നീക്കിയിരിപ്പ് 2000 കോടിയിലെത്തും. 2006-ല്‍ 2500-3000 കോടി രൂപയുടെ കുടിശ്ശികയുണ്ടാക്കിയാണ് യുഡിഎഫ് ഭരണമൊഴിഞ്ഞത്. കരാറുകാരുടെ ബില്ലടക്കം എല്ലാ കുടിശ്ശികയും സര്‍ക്കാര്‍ തീര്‍ത്തു. സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത കൊടുത്തുതീര്‍ത്തു. രണ്ടു രൂപ അരിവിതരണം അടക്കം പൊതുവിതരണത്തിനുള്ള തുകയും കൊടുത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലങ്ങള്‍ക്ക് ആദ്യം ഒരു കോടിയും പിന്നീട് അഞ്ചു കോടിയുമാണ് നല്‍കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 15 കോടി രൂപ നല്‍കി. ചെലവു ചരുക്കാതെ, വരുമാനം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്തിയത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനവികസന മേഖലകള്‍ക്കും മുന്തിയ പരിഗണന നല്‍കി. പരമ്പരാഗതമേഖലയ്ക്കും സാമൂഹ്യക്ഷേമ ചെലവുകള്‍ക്കും കൈയയച്ച സഹായമാണ് നല്‍കിയത്. 120 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കി. പുതുതായി വിവിധ വിഭാഗങ്ങളെ ക്ഷേപദ്ധതിക്കു കീഴിലാക്കി. വിവിധ കടാശ്വാസപദ്ധതികള്‍ക്കായി 500 കോടിയിലേറെ ചെലവിട്ടു. പദ്ധതി-പദ്ധതിയിതര ചെലവുകള്‍ക്ക് ഇന്ന് നിയന്ത്രണമില്ല. ട്രഷറിപൂട്ടലും കുടിശ്ശികയുമെല്ലാം പഴങ്കഥയായി. വാളയാര്‍ മാതൃക അടക്കമുള്ള ശക്തമായ നടപടി ധനസ്ഥിതി ഭദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുഡിഎഫ് കാലത്ത് കരാറുകാര്‍ക്കുള്ള കുടിശ്ശികമാത്രം 1200 കോടി രൂപയായിരുന്നു. പണം വകയിരുത്താതെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിനു ബാധ്യതയായി. മൂന്നു രൂപ അരി അവര്‍ വിതരണംചെയ്ത വകയില്‍ 150 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തത്. വയനാട്ടിലെ കര്‍ഷകര്‍ക്കുള്ള പലിശയിളവ് പാക്കേജില്‍ 150 കോടിയും കുടിശ്ശിക വരുത്തിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ 2001, 2002 വര്‍ഷങ്ങളിലായി ഒറ്റ ദിവസംമാത്രമാണ് ഖജനാവില്‍ മിച്ചമുണ്ടായത്. 2003ല്‍ 30 ദിവസവും 2004ല്‍ മൂന്നുദിവസവും 2005ല്‍ 40 ദിവസവുമാണ് ഖജനാവ് മിച്ചം കാണിച്ചത്.

Saturday, May 7, 2011

വിമാനം വാങ്ങിയതിലും വന്‍ അഴിമതി, എയര്‍ഇന്ത്യയും കേന്ദ്രവും പ്രതിക്കൂട്ടില്‍



ന്യൂഡല്‍ഹി: അത്യാവശ്യമില്ലാത്ത ഘട്ടത്തില്‍ 111 വിമാനങ്ങള്‍ വാങ്ങുക വഴി 10,000 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് വന്നതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട്.
വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു കൈക്കൊണ്ട ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സി.എ.ജി. കുറ്റപ്പെടുത്തി.
സാമ്പത്തികശേഷി പരിശോധിക്കാതെയാണ് 2005-ല്‍ 43 വിമാനം വാങ്ങാന്‍ എയര്‍ഇന്ത്യയ്ക്ക് അനുവാദം നല്‍കിയത്. ആസൂത്രണക്കമ്മീഷന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മുന്നറിയിപ്പ് മറികടന്നായിരുന്നു ഇത്. എയര്‍ ബസ്സുകളും ബോയിങ് വിമാനങ്ങളും ഇടകലര്‍ത്തിവാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടത് അമേരിക്കന്‍ കമ്പനികളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും സി.എ.ജി. ആരോപിക്കുന്നു. മറ്റൊരിക്കല്‍ 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ 68 എണ്ണം വാങ്ങാനാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയുടെ വിപണി പങ്കാളിത്തം 19 ശതമാനത്തില്‍നിന്ന് 30 ശതമാനമായി വര്‍ധിക്കുമെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍, അത് സംഭവിച്ചില്ല. 10,000 കോടി രൂപയാണ് ഇത്തരത്തില്‍ വിമാനം വാങ്ങലിലൂടെ നഷ്ടമാക്കിയത് -സി.എ.ജി. പറയുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭാരേഖകളിലുള്‍പ്പെടുത്തും.
                                            ലാഭകരമായ റൂട്ടുകളില്‍ നിന്ന് ക്രമീകരണത്തിന്റെ പേരില്‍ വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതും റദ്ദാക്കിയതും വന്‍നഷ്ടമാണുണ്ടാക്കിയതെന്നും സി.എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 70 മുതല്‍ 95 ശതമാനം വരെ ലാഭമുണ്ടായിരുന്ന റൂട്ടുകളാണിവ. ഇതില്‍ കോഴിക്കോട്ടുനിന്നും കൊച്ചിയില്‍ നിന്നുമുള്ള ഗള്‍ഫ് റൂട്ടുകളിലെ വിമാനങ്ങളടക്കം കേരളത്തില്‍ നിന്നുള്ള 20 സര്‍വീസുകളുണ്ട്. ഇവ നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതുകൊണ്ട് സ്വകാര്യ വിമാനക്കമ്പനികള്‍ക്കും വിദേശകമ്പനികള്‍ക്കുമാണ് പ്രയോജനം ലഭിച്ചത്. പാര്‍ലമെന്റില്‍ സി.പി.എം. നേതാവ്‌സീതാറാം യെച്ചൂരി അധ്യക്ഷനായുള്ള ഗതാഗത സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായുള്ള പൊതുമേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ ഈ റൂട്ടുകള്‍ ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കിയത്. എന്‍.സി.പി. നേതാവും ഇപ്പോള്‍ ഘനവ്യവസായ മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കുമ്പോഴാണ് ഈ തീരുമാനങ്ങള്‍ െൈകക്കൊണ്ടത്.

ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം! കോടതിയും സഹി കെട്ടു!


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ആദായനികുതിവകുപ്പിന് താല്‍പ്പര്യമില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി സമയത്ത് സമര്‍പ്പിക്കുന്നതിലും വകുപ്പിന് ഗുരുതരമായ വീഴ്ചവന്നതായി കോടതി ചൂണ്ടിക്കാണിച്ചു. റാഡിയ ടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിലും ആദായനികുതി വകുപ്പിന് താല്‍പ്പര്യം കാണുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സിങ്വിയും എ കെ ഗാംഗുലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചത്. ആദായ നികുതി വെട്ടിപ്പുകേസല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. ചെറിയ മത്സ്യത്തെ വലയിലാക്കാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന ആദായനികുതിവകുപ്പ് വലിയ മത്സ്യത്തെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കുന്നതായും ആക്ഷേപമുണ്ടായി. റിലയന്‍സ് ഉടമയായ അനില്‍ അംബാനിയെയും ടാറ്റയെയും ഇതേവരെ ചോദ്യംചെയ്യാതിരുന്ന വിവരം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി.
ഹസന്‍ അലിഖാനുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വീഴ്ച ഇതിനുമുമ്പ് സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായതാണ്. 72000 കോടി രൂപ നികുതി കുടിശ്ശികയുള്ള നികുതിവെട്ടിപ്പുകാരനാണ് ഹസന്‍ അലിഖാന്‍ . 2007ല്‍തന്നെ ഇത് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്. എന്നാല്‍ , 2011ല്‍ സുപ്രീംകോടതി ഇടപെട്ടപ്പോള്‍മാത്രമാണ് ഹസന്‍ അലിഖാനെ അറസ്റ്റ്ചെയ്യാനും ചോദ്യംചെയ്യാനും തയ്യാറായത്. അതുതന്നെ കേവലം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വകുപ്പുമാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ജാമ്യം കിട്ടുകയുംചെയ്തു. പിന്നീട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഇതിനെ ചോദ്യംചെയ്തു. ഹസല്‍ അലിഖാന്‍ കേവലം നികുതി വെട്ടിപ്പ് നടത്തിയ ആള്‍ മാത്രമല്ല, അന്തര്‍ദേശീയ ആയുധകള്ളക്കടത്തുമായി ബന്ധമുള്ള ആളാണെന്നും രാജ്യത്തെ കൊള്ളചെയ്ത് പണം വിദേശബാങ്കില്‍ നിക്ഷേപിച്ച ആളാണെന്നും രാജ്യദ്രോഹക്കുറ്റംചെയ്ത ക്രിമിനലാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനുശേഷമാണ് ഹസന്‍അലിഖാനെ വീണ്ടും അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തതും ജയിലിലടച്ചതും.
സുപ്രീംകോടതിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് 2ജി സ്പെക്ട്രം കേസന്വേഷണം നടത്തുന്നത്. അതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പുരോഗതി കേസന്വേഷണത്തില്‍ ഉണ്ടായതെന്ന് വ്യക്തം. വന്‍കിട പണക്കാര്‍ക്ക് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും അന്വേഷണ ഏജന്‍സികളുടെമേലും എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ് മാനേജ്മെന്റുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഭരണാധികാരികളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നതെന്ന് പറയുന്നത്. ഇത് വെറുതെ ഉന്നയിക്കുന്ന ആരോപണമല്ലെന്നും യഥാര്‍ഥ വസ്തുതയാണെന്നും അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും മാധ്യമങ്ങളെ നിയന്ത്രിക്കാനും ഈ അവിഹിതബന്ധംതന്നെയാണ് സഹായിക്കുന്നത്. ഇത്തരം മാര്‍ഗത്തില്‍ ലഭിക്കുന്ന അഴിമതിപ്പണമാണ് പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയത്. അതില്‍ ഒരു ചെറിയ തുകമാത്രമേ വഴിയില്‍ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു. അതിന്റെ വ്യാപ്തിയും സ്വാധീനവും ശരിയായി വിലയിരുത്താന്‍ ഇതൊക്കെ മതിയാകും. ഇതിന് മുമ്പുള്ള പല അഴിമതിക്കേസുകളും തെളിയിക്കപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ഉപവാസംകൊണ്ടോ, ഒരു ബില്ല് പാസാക്കിയതുകൊണ്ടോ മാറുന്നതല്ല ഈ അര്‍ബുദരോഗം എന്ന് തിരിച്ചറിയാന്‍ ഇതൊക്കെ സഹായിക്കും.

Wednesday, May 4, 2011

കഴിഞ്ഞവര്‍ഷം 10,926 വിവാഹമോചന കേസുകള്‍



Posted on: 04 May 2011


 സംസ്ഥാനത്ത് കുടുംബകോടതികളില്‍ 2010ല്‍ 10,926 വിവാഹ മോചനക്കേസുകള്‍ എത്തിയെന്ന് കണക്ക്.

ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ ഫയല്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. അവിടെ രണ്ട് കുടുംബകോടതികളില്‍ 1747 ഹര്‍ജികളാണ് ഫയല്‍ ചെയ്തത്. ഹൈക്കോടതിയിലെ അഭിഭാഷകനും കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശിയുമായ അഡ്വ. തോംസ്റ്റിന്‍ കെ.അഗസ്റ്റിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇത്. സംസ്ഥാനത്ത് കുറഞ്ഞ വിവാഹ മോചന കേസുകള്‍ വയനാട് ജില്ലയിലാണ്-198 കേസുകള്‍.

എറണാകുളം, തൃശ്ശൂര്‍ കുടുംബകോടതികളില്‍ പത്തുവര്‍ഷം കൊണ്ട് ഞെട്ടിപ്പിക്കുന്ന വര്‍ധനയാണുണ്ടായത്. 1999 ല്‍ എറണാകുളം കുടുംബകോടതിയില്‍ 416 വിവാഹമോചന കേസുകളുണ്ടായിരുന്നെങ്കില്‍ 2010ല്‍ അത് 1,100 ആയി.

1999 ല്‍ തൃശ്ശൂരില്‍ 335 ആയിരുന്നത് 2010ല്‍ 1059 ആയി. എന്നാല്‍ കണ്ണൂരില്‍ സ്ഥിതി വ്യത്യസ്തമാണ്. 1999 ല്‍ 663 കേസുകള്‍ ഉണ്ടായപ്പോള്‍ 2010 ല്‍ അത് 716 കേസുകളായതേ ഉള്ളൂ. കണ്ണൂര്‍ വിവാഹമോചനത്തില്‍ എട്ടാംസ്ഥാനത്താണ്.

1984 ലെ നിയമമനുസരിച്ച് സ്ഥാപിതമായ കുടുംബ കോടതികള്‍ ഓരോവര്‍ഷം കഴിയുമ്പോഴും വര്‍ധിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളില്‍ രണ്ട് കുടുംബ കോടതികള്‍ വീതമുണ്ട്.

T

Tuesday, May 3, 2011

'വോട്ടിങ് നടന്നിരുന്നെങ്കില്‍ രാജ്യം നാണം കെട്ടേനെ'



തിരുവനന്തപുരം: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഇന്ത്യ നാണം കെടുമായിരുന്നെന്ന് സംസ്ഥാന പ്രതിനിധികളായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഡോ. മുഹമ്മദ് അശീലും ജയകുമാറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്‍വെന്‍ഷന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും ശക്തമായ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് കേന്ദ്ര പ്രതിനിധികള്‍ സ്വീകരിച്ചത്. ഭൂരിഭാഗം രാഷ്ട്ര പ്രതിനിധികളും എന്‍ഡോസള്‍ഫാനെതിരാണെന്ന് ബോധ്യമായതോടെയാണ് ഇവര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതോടെ രാജ്യത്തിന്റെ തല കുനിയാതെ സമന്വയത്തിലൂടെ യോഗ നടപടികള്‍ പൂര്‍ത്തിയാക്കാനായെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
172 രാഷ്ട്രങ്ങളില്‍ 22 രാജ്യങ്ങളാണ് നിരോധത്തില്‍ ഇളവ് ആവശ്യപ്പെട്ടത്. നിയമ ബാധ്യതയുള്ള നിബന്ധനകളോടെയാണ് നിരോധം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കിയത്. ഏത് രാജ്യത്തിനും വിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇളവ് ആവശ്യപ്പെടാം. അഞ്ച് വര്‍ഷം കഴിഞ്ഞ് ഇളവ് നീട്ടാനും ആവശ്യപ്പെടാം. പക്ഷേ, ഇതിന്റെ കാരണം ഇതുസംബന്ധിച്ച കമ്മിറ്റിയെ ബോധ്യപ്പെടുത്തേണ്ടി വരും. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാഷ്ട്രങ്ങളില്‍ ഇതിന് ബദലായി ഉപയോഗിക്കുന്ന കീടനാശിനികള്‍ പരിശോധിച്ച് അടുത്ത ഒക്‌ടോബറില്‍ കമ്മിറ്റി പട്ടിക തയാറാക്കും. എന്‍ഡോസള്‍ഫാന് പകരം കീടനാശിനി തയാറാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കമ്മിറ്റി വഹിക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസവും ഇന്റര്‍നെറ്റിലൂടെയും മാധ്യമങ്ങളിലൂടെയും നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണവും ലോകരാഷ്ട്രങ്ങളുടെ നിലപാട് അനുകൂലമാകാന്‍ സഹായിച്ചതായി ഡോ. മുഹമ്മദ് അശീല്‍, ജയകുമാര്‍ എന്നിവര്‍ വ്യക്തമാക്കി.


ബിന്‍ ലാദന്മാര്‍ ഇനിയുമുണ്ടാകുമോ ?

കെ എന്‍ പണിക്കര്‍
Posted on: 02-May-2011 11:40 PM
ഒസാമ ബിന്‍ ലാദന്റെ മരണം അപ്രതീക്ഷിതമല്ല. പത്തുകൊല്ലമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ ഭീകരവിരുദ്ധ "യുദ്ധ"ത്തിന്റെ ഫലമാണത്. അതിന്റെ ഉത്തരവാദിത്തം തികച്ചും അമേരിക്കയ്ക്കുതന്നെയാണെന്ന് ഒബാമയും മറ്റ് അമേരിക്കന്‍ വക്താക്കളും സ്ഥിരീകരിച്ചിരിക്കുന്നു. പാകിസ്ഥാന്റെ മണ്ണില്‍വച്ചാണ് കൊല നടന്നതെങ്കിലും പാകിസ്ഥാന് ഇതില്‍ പങ്കൊന്നുമില്ലെന്നും പല കൂട്ടക്കൊലകള്‍ക്കും കാരണക്കാരനായ ഒസാമയെ വധിച്ചതിന്റെ ശ്രേയസ്സ് അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും പറഞ്ഞിരിക്കുന്നു. പത്തുകൊല്ലംമുമ്പ് ന്യൂയോര്‍ക്കിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കണക്കാക്കപ്പെടുന്ന ബിന്‍ ലാദന്‍ ഭീകരതയുടെയും അതുള്‍ക്കൊള്ളുന്ന വിദ്വേഷത്തിന്റെയും പ്രതീകമായാണ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിന്‍ ലാദനോട് സഹതാപമുള്ളവര്‍ ചുരുക്കമായിരിക്കും. ബിന്‍ ലാദന്റെ ചെയ്തികളെ അനുകൂലിക്കുന്നവരും ഏറെയൊന്നും ഉണ്ടാകാനിടയില്ല. എങ്കിലും മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്. ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനെതിരായി ഉപയോഗിക്കുന്നതിനുപിന്നില്‍ അമേരിക്കയ്ക്ക് മറ്റൊരു ദുരുദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന ജിഹാദികളുടെ ലക്ഷ്യം പലസ്തീനെ കൈയടക്കുകയായിരുന്നു. അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. ഈ സന്ദര്‍ശത്തിലാണ് ലാദന്‍ തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ബിന്‍ ലാദന്‍ എന്ന ഭീകരവാദി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളില്‍നിന്നാണ് ശക്തിയാര്‍ജിച്ചത് എന്നര്‍ഥം. ബിന്‍ ലാദന്റെ മരണത്തോടുകൂടി ഭീകരവാദം അടിച്ചമര്‍ത്തപ്പെട്ടെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. ഭീകരസംഘടനകള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവയ്ക്ക് വളരെ അയഞ്ഞ സംഘടനാരൂപമാണുള്ളത്. അവ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ടാണ് നിരന്തരമായി അനുയായികളെ ആകര്‍ഷിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വതിന്റെ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ ഭീകരതയ്ക്ക് അന്ത്യമുണ്ടാകാനിടയില്ല. ബിന്‍ ലാദന്മാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടുതന്നെയിരിക്കും. ഈ അര്‍ഥത്തില്‍ ഭീകരതയുടെ പ്രഭവകേന്ദ്രം അമേരിക്കതന്നെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ശരാശരി അമേരിക്കക്കാരന്‍ ഇത്രയും സന്തോഷിച്ച മറ്റൊരവസരവുമുണ്ടായിട്ടില്ല. ആ സന്തോഷത്തിന്റെ രാഷ്ട്രീയഫലം സിദ്ധിക്കുക ഒബാമയ്ക്കാവുമെന്ന് കരുതാം. ഒബാമയുടെ ഖ്യാതി അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും, ഭീകരതയുടെ കെടുതികള്‍ നേരിടുന്ന എല്ലാ രാജ്യങ്ങളിലും ഇതുവരെയില്ലാത്ത നിലയിലേക്ക് വളര്‍ന്നുവന്നേക്കും. "ലോകസമാധാന"ത്തിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ അധിപനായ ഒബാമ ഭരണത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുകയാണെങ്കില്‍ അതില്‍ അല്‍ഭുതമില്ല. ന്യൂയോര്‍ക്ക് സ്ഫോടനം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നായിരുന്നു ജോര്‍ജ് ബുഷിന്റെ അഭിപ്രായം. അതുകൊണ്ട് ആ സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും ഏതുരാജ്യത്തായാലും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളായി അദ്ദേഹം ചിത്രീകരിക്കുകയുണ്ടായി. ഇപ്പോള്‍ , ബിന്‍ ലാദനെ വേട്ടയാടാന്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കേണ്ടതില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നു. തീവ്രവാദം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തിപ്രകടനത്തിനുള്ള സന്ദര്‍ഭം സൃഷ്ടിക്കുമോ? എങ്കില്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ സാമ്രാജ്യത്വത്തിന്റെ ആവനാഴിയില്‍നിന്ന് പുറത്തുവന്നേക്കും.