Tuesday, April 21, 2026

തൊഴിലുറപ്പിന്റെ ചരിത്രം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിൽ ഇടതുപക്ഷത്തിന് ഒരു റോളുമില്ലെന്നും 2003 ലെ എഐസിസി ചിന്തൻ ശിബിരിലെ തീരുമാനമാണത് എന്നൊക്കെയാണ് കോൺഗ്രസുകാർ വലിയവായിൽ പറയുന്നത്. ലവലേശം ചരിത്രബോധം  ഇല്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്. 

2004 ലെ കോൺഗ്രസ്സ് പാർടിയുടെ പ്രകടന പത്രികയിൽ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി പറയുന്ന ഭാഗം ഉയർത്തി കാട്ടിയാണ് കോൺഗ്രസ്സുകാരുടെ ഈ ദുർബ്ബല വാദം. എന്നാൽ ആദ്യമായാണോ കോൺഗ്രസ്സ് പ്രകടന പത്രികയിൽ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി പറയുന്നത്?
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നത് എൺപതുകൾ മുതൽ കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ പല പേരുകളിൽ വന്നു കൊണ്ടിരുന്ന വാഗ്ദാനം ആണെന്നതാണ് വസ്തുത. പലകുറി കോൺഗ്രസ്സ് ഭരിച്ചിട്ടും അതൊന്നും ഭരണതലത്തിൽ നടപ്പിലായില്ലെന്നു മാത്രം. നടപ്പിലാക്കാൻ താല്പര്യം കാട്ടിയില്ലെന്നതാണ് കൂടുതൽ ശരി.

നെഹ്‌റുവിന്റെ കാലത്ത് അറുപതുകളിൽ കോൺഗ്രസ്സ് മുന്നോട്ടു വെച്ച റൂറൽ മാൻപവർ പ്രോഗ്രാം, പിന്നീട് ഉയർത്തിക്കാണിച്ച കാഷ് സ്‌കീം ഫോർ റൂറൽ എംപ്ലോയ്‌മെന്റ് (1979), മാർജിനൽ ഫാമർ ആൻഡ് അഗ്രികൾചറൽ ലേബറർ സ്‌കീം, ഫുഡ് ഫോർ വർക്ക് പ്രോഗ്രാം, നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം (NREP, 1980), റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം (RLEGP, 1983) തുടങ്ങി ഒട്ടനവധി പരിപാടികൾ ഗ്രാമീണ തൊഴിലുറപ്പ് ഉറപ്പു വരുത്തുന്ന പദ്ധതികളായി കോൺഗ്രസ്സിന്റെ പ്രകടന പത്രികകളിലും സർക്കാർ പരിപാടികളിലും ഉണ്ടായിരുന്നു. ഇവയെല്ലാം ഒന്നുകിൽ നടപ്പിലാക്കാതെ വെറും വാഗ്ദാനം മാത്രമായി തീരുകയോ അതല്ലെങ്കിൽ ഗ്രൗണ്ട് ലെവലിൽ എഫക്റ്റീവാകാതെ പോവുകയോ ചെയ്യുകയായിരുന്നു. 1989 ലാണ് NREPയും RLEGPയും മെർജു ചെയ്ത് ഗ്രാമീണ മേഖലയിൽ നൂറുദിനം തൊഴിൽ നൽകാനുള്ള ജവഹർ റോസ്ഗാർ യോജന വരുന്നത്. പിന്നീട് 1991ൽ കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ പദ്ധതിയുടെ വിപുലീകരിച്ച പരിപാടിയായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനുള്ള വാഗ്ദാനം നൽകിയെങ്കിലും നടപ്പിലാക്കിയില്ലെന്നു മാത്രമല്ല ഗ്രാമീണ കർഷകരുടെ നട്ടെല്ലൊടിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്ത് അരങ്ങേറിയത് ആ കാലയളവിലുമാണ്. 

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സിന് ശൂന്യതയിൽ നിന്നും കിട്ടിയ ഐഡിയ ഒന്നുമല്ല തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷവും സിവിൽ സമൂഹ സംഘടനകളും റൈറ്റ് ടു വർക്ക് കാമ്പെയിനേഴ്സും ഏറെക്കാലമായി സമ്മർദം ചെലുത്തിപ്പോരുന്നതാണ് ഗ്രാമീണ മേഖലയിൽ നൂറുദിവസമെങ്കിലും തൊഴിലുറപ്പാക്കുന്ന ഈ ആശയം. സിവിൽ സമൂഹ സംഘടനകൾ വർഷങ്ങളായി ആവർത്തിച്ചു പോരുന്നതും കേന്ദ്ര സർക്കാരുകൾ അവഗണിച്ചു പോരുന്നതുമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന ആശയം എല്ലാക്കാലത്തേയും പോലെ 2004ലും ഒരാചാരം പോലെ കോൺഗ്രസ്സ് തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി എന്നതാണ് വാസ്തവം. തൊഴിലവകാശം ഗ്രാമീണ ജനതയുടെ മൗലികാവകാശം ആക്കുമെന്നും ഫുഡ് ഫോർ വർക്ക് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും തങ്ങളുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞ സിപിഐഎമ്മിന്റെ ‘പുഷ്’ ഇല്ലായിരുന്നെങ്കിൽ ഒന്നാം യുപിഎയുടെ കാലത്തും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമായി അവശേഷിച്ചേനെ. 

കോൺഗ്രസ്സ് പ്രകടന പത്രികകളുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമായി വരുന്നത് ഇതൊക്കെ കൊണ്ടാണ്. ഇന്ത്യയിലെ ഭൂപരിഷ്‌കരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും പറയുന്നത് കോൺഗ്രസ്സ് പാർടിയുടെ ഇരട്ടത്താപ്പിനെ കുറിച്ചു തന്നെയാണ്. അതു കൂടി പറഞ്ഞു പോയാലേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരൂ. 

1947 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം AICC നിയമിച്ച ജവഹർലാൽ നെഹ്‌റു കമ്മിറ്റി,  വ്യക്തികൾക്ക് ഭൂമി കൈവശം വെക്കുന്നതിൽ പരിധി കൊണ്ടു വരുന്നതിൽ കോൺഗ്രസ്സ് പാർടിയുടെ നിലപാട് രൂപീകരിക്കുകയുണ്ടായി. പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ പ്രസ്തുത കമ്മിറ്റിക്കൊപ്പം ജെ.സി. കുമരപ്പ അധ്യക്ഷനായ അഗ്രേറിയൻ റിഫോംസ് കമ്മിറ്റിയും സമാനമായ നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. ഭൂപരിഷ്കരണത്തിലേക്ക് വിരൽചൂണ്ടിയ മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നിർദ്ദേശങ്ങളെല്ലാം വാഗ്ദാനങ്ങളായി ഉൾക്കൊള്ളിച്ച പ്രകടന പത്രികകൾ ആയിരുന്നു കോൺഗ്രസ്സ് പാർടി അക്കാലത്ത് പുറത്തിറക്കിയിരുന്നത്. ഭരണ രംഗത്ത് ഈ വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലായില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

1952 ലെ ജനറൽ ഇലക്ഷനിൽ വിജയിച്ച കോൺഗ്രസ്സ് സർക്കാർ ഭൂപരിഷ്കരണത്തോട് പൂർണ്ണമായും മുഖം തിരിക്കുകയായിരുന്നു. 1953 ലെ AICC യുടെ ആഗ്ര സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചില ചർച്ചകൾ ഉണ്ടായെങ്കിലും ഭരണരംഗത്ത് ഒരു ചലനവുമുണ്ടായില്ല. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ കർഷകസമരം ശക്തമായ നാൽപ്പതുകളുടെ അവസാനത്തിലും അൻപതുകളുടെ തുടക്കത്തിലും കോൺഗ്രസ്സ് ആ സമരത്തെ ഭീകരമായ രീതിയിൽ അടിച്ചമർത്താൻ ആണ് ശ്രമിച്ചത് 
സമരരംഗത്തുള്ള കമ്മ്യൂണിസ്റ്റ് പാർടിക്ക് വൻ ജനപിന്തുണയാണ് തെലുഗുദേശത്ത് ലഭിച്ചു പോന്നത്. സമരത്തെ അടിച്ചമർത്താനാണ് കോൺഗ്രസ്സ് ഭരണകൂടം ശ്രമിച്ചത്. ഭൂപരിഷകരണത്തിനായി നയപരമായ ഒരു തീരുമാനവുമെടുക്കാത്ത കോൺഗ്രസ്സിന് ആന്ധ്രയിൽ പിന്തുണ നഷ്ടമാവുകയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടി ആന്ധ്ര മേഖലയിൽ നേട്ടം കൈവരിച്ചപ്പോഴാണ് കോൺഗ്രസ്സ് കാൽച്ചുവട്ടിൽ മണ്ണ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ബോധവാൻമാരായത്. എന്നാൽ ഭൂപരിഷ്കരണം നടപ്പിലാക്കാനായിരുന്നില്ല അപ്പോഴും കോൺഗ്രസ്സിന്റെ അജണ്ട. 

ഭൂപരിഷ്കരണം ആവശ്യപ്പെട്ടുള്ള കർഷക സമരങ്ങളെയും ചെറുത്തുനിൽപ്പുകളെയും കേവലം ഫോഴ്സിനെ ഉപയോഗിച്ചുമാത്രം  അടിച്ചമർത്തിയതുകൊണ്ട് കാര്യമില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം മനസ്സിലാക്കിയതിനുശേഷമാണ് 
തെലങ്കാന കർഷകസമരത്തിന്റെ കേന്ദ്രഭൂമികയായ നൽഗോണ്ടയിലെ പൊച്ചംപള്ളിയിൽ ഭൂദാൻ പ്രസ്‌ഥാനവുമായി ആചാര്യ വിനോബ ഭാവെ അവതരിച്ചത്. 1951ൽ ആരംഭിച്ച ഭൂദാൻ മൂവ്മെന്റ് തെലങ്കാനയിൽ നിന്നുതന്നെ തുടങ്ങണമെന്ന കോൺഗ്രസ്സ് തീരുമാനം വിനോബ ഭാവെ ശിരസ്സാവഹിക്കുകയായിരുന്നു. ഭൂപരിഷ്ക്കരണമെന്ന രാഷ്ട്രീയ പ്രശ്നത്തെ കേവലം മോറൽ പ്രശ്നമാക്കുകയാണ് ഭൂദാൻ പ്രസ്‌ഥാനം ചെയ്തത്. ഭൂമിയുള്ളവർ ദാനം ചെയ്യുന്നതുവഴി ലഭ്യമാവുന്നത്രയും കൃഷിഭൂമി ഭൂരഹിതരായ കർഷകർക്ക് ദാനം ചെയ്യുക എന്നതായിരുന്നു ഈ മൂവ്മെന്റിന്റെ ലക്ഷ്യം. പരിധിയിലും അധികം കൈവശം വെക്കുന്ന ഭൂമി സർക്കാർ പിടിച്ചുവാങ്ങുന്നതിന് പകരം ജന്മിമാരും ഭൂ ഉടമകളും സ്വമേധയാ ഭൂമി ദാനം ചെയ്യുകയെന്നതായിരുന്നു വിനോബ ഭാവെയുടെ പദ്ധതിയിലെ രീതി. ഇങ്ങനെ സമാഹരിക്കുന്ന ഭൂമി വഴി കർഷകർക്കിടയിൽ കോൺഗ്രസ്സിനനുകൂലമായ ഓളം സൃഷ്ടിക്കുകയും ഫലത്തിൽ ഭൂപരിഷ്കരണത്തിൽ നിന്നുതന്നെ തടിതപ്പുകയുമെന്നതായിരുന്നു കോൺഗ്രസ്സിന്റെ പ്ലാൻ. രാജ്യത്തെ ഭൂബന്ധത്തെ പ്രശ്നവൽക്കരിക്കാതെ ജന്മി-ഭൂഉടമാ വർഗ്ഗത്തിന്റെ ഔദാര്യത്തിൽ കർഷകപ്രശ്നത്തിന് പരിഹാരം കാണാനായിരുന്നു കോൺഗ്രസ്സ് ശ്രമിച്ചത്. ഭൂദാനമെന്ന ഗിമ്മിക്കുവഴി കിട്ടുന്ന നിക്ഷേപത്തിലായിരുന്നു കോൺഗ്രസ്സിന്റെ കണ്ണ്. ഭൂദാൻ മൂവ്മെന്റ് എന്ന ക്ലാസ് കൊളാബൊറേഷൻ പ്രോജക്റ്റ് ജനപ്രീതി പിടിച്ചുപറ്റുകയും അതുവഴി ഭൂപരിഷ്‌ക്കരണത്തെ ഹാൾട്ടുചെയ്യുന്നതിൽ വിജയിക്കുകയും ചെയ്തു. ഭൂപരിഷകരണത്തിനായുള്ള സംഘടിത കർഷക-കർഷകത്തൊഴിലാളി സമരങ്ങളെ കോൺഗ്രസ്സ് പാർടി അട്ടിമറിച്ചതും ആ പാർടി ഭൂഉടമകളുടെയും ജന്മികളുടെയും വക്താക്കളായതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 

ആഗ്രാ സമ്മേളനത്തിന് മുൻപും പിൻപുമുള്ള AICC സെഷനുകളിലും കോൺഗ്രസ്സ് പ്രകടന പത്രികകളിലും പറഞ്ഞ പുരോഗമന നയങ്ങൾ നടപ്പിലാക്കുകയാണ് തന്റെ സർക്കാരിന്റെ മുന്നിലുള്ള അജണ്ടയെന്ന് 1957 ൽ കേരള മുഖ്യമന്ത്രിയായശേഷം സഖാവ് ഇ.എം.എസ് പറയുകയുണ്ടായി. ഭൂപരിഷ്ക്കരണം ഇടതുപക്ഷത്തിന്റെ എന്നത്തേയും പ്രഥമപരിഗണനാ വിഷയമായിരുന്നു. കിസാൻ സഭയൊക്കെ ആദ്യം മുതലേ ഭൂപരിഷ്കരണത്തിനുവേണ്ടി വാദിച്ചുപോന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് 57 ലെ ഇടതുസർക്കാർ കേരളത്തിൽ സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കിയത്. എന്നാൽ പിന്നീട് സംഭവിച്ചത് ചരിത്രമാണ്. കേരളത്തിലെ കോൺഗ്രസ്സ് പാർടി ഭൂപരിഷ്കരണത്തിനെതിരെ വിമോചന സമരമെന്ന പ്രതിലോമ സമരത്തിനു കോപ്പു കൂട്ടി. തുടർന്ന്, ഭൂപരിഷ്കരണം നടപ്പിലാക്കിയതിന് കേരള ഗവണ്മെന്റിനെ നെഹ്‌റു ഭരണകൂടം പിരിച്ചുവിടുകയായിരുന്നു. ലാൻഡ് സീലിങ്ങിനെ സംബന്ധിച്ച AICC കമ്മിറ്റിയുടെ അധ്യക്ഷനായ അതേ നെഹ്‌റുവാണ് ഭൂപരിഷ്ക്കരണത്തിനായി നിലകൊണ്ടുവെന്ന ഒറ്റ കുറ്റത്തിന് ഭരണഘടനാ വിരുദ്ധമായി കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ടത്. 

നാൽപ്പതിലേറെ വർഷം ഭരിച്ചിട്ടും രാജ്യത്ത് ഭൂപരിഷ്ക്കരണത്തിനായുള്ള ചെറുവിരലനക്കാൻ പോലും മുതിരാതിരുന്ന പാർടിയാണ് കോൺഗ്രസ്സ്. തങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമായിട്ടു കൂടി ഭൂപരിഷ്കരണത്തെ ചവറ്റുകുട്ടയിൽ തള്ളിയവരാണവർ. ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതിന് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട പാർടി കൂടിയാണ് കോൺഗ്രസ്സ്. തൊഴിലുറപ്പു നിയമത്തിൽ ഇടതുപക്ഷത്തിനു റോളില്ലെന്നു പറയുന്ന കോൺഗ്രസ്സുകാർ ഒരുപക്ഷെ, കേരളത്തിലെ ഭൂപരിഷകരണത്തിനു പിന്നിലും തങ്ങളാണെന്നു ഭാവിയിൽ പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.
AICC നയം പിൻപറ്റിയാണ് ഇഎംഎസ് സർക്കാർ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതെന്നു പറഞ്ഞുകൊണ്ട് അതിന്റെ ക്രെഡിറ്റെടുക്കാനും ചിലപ്പോൾ കോൺഗ്രസ്സുകാർ വരാനിടയുണ്ട്. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സിവിൽ സമൂഹത്തിൽ നടന്ന ഒരുപാട് സമരങ്ങളുടെയും ചർച്ചകളുടെയും  സമ്മർദ്ദങ്ങളുടെയും ബൈ പ്രൊഡക്ടായി ഉണ്ടായതാണ്. അത് കേവലം കോൺഗ്രസ്സ് പാർടിയുടെ പ്രകടനപത്രികയിൽ ഒരു സുപ്രഭാതത്തിൽ കയറിക്കൂടിയതല്ല. വർഷങ്ങളോളം ഒരു ജനതയെ വഞ്ചിച്ചതിന് അവർ സമരം ചെയ്ത് നേടിയെടുത്തതാണ് തൊഴിലുറപ്പെന്ന അവകാശം. യുപിഎക്കുമേൽ നിരന്തരസമ്മർദ്ദം ചെലുത്തിക്കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രൂപത്തിൽ ആ അവകാശം സാക്ഷാത്കരിക്കാനായത്, ഒന്നാം യുപിഎ സർക്കാരിന് മാജിക് സംഖ്യ തികക്കാനാവശ്യമായിരുന്ന അറുപത്തിനാല് ഇടത് എംപിമാരുടെ സാന്നിധ്യം വഴിയാണ്. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷത്തിന്റെ നിർബന്ധം കാരണം ഇടംപിടിച്ച തൊഴിലുറപ്പു പദ്ധതി പ്രൊഡക്റ്റീവ് അല്ല എന്നുപറഞ്ഞുകൊണ്ട് അവഗണിക്കാനായിരുന്നു കോൺഗ്രസ്സ് താല്പര്യം കാട്ടിയത്. അതിശക്തമായ പ്രതിഷേധവും സമ്മർദ്ദവുമാണ് ഇടതുപക്ഷം ഇതിനെതിരെ നടത്തിയത്.
യുപിഎ-ഇടതു ഏകോപന സമിതിയിൽ പ്രകാശ് കാരാട്ട് പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടു മാത്രം മനസ്സില്ലാമനസ്സോടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയതാണ് തൊഴിലുറപ്പു പദ്ധതിയെന്ന് ചുരുക്കം. ഇടതുപക്ഷത്തെ തമസ്ക്കരിച്ചുകൊണ്ട് തൊഴിലുറപ്പിന്റെ പേറ്റന്റെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സുകാർ ചരിത്രവിരുദ്ധത കാട്ടുകയാണെന്നതിൽ സംശയമില്ല.
#credits 
V D Satheesan Rahul Gandhi Ramesh Chennithala K.C. Venugopal K Sudhakaran Indian National Congress

No comments:

Post a Comment